പൊഴിയൂർ ഹാർബർ ആദ്യഘട്ട പുലിമുട്ട് നിർമ്മാണം മേയിൽ ആരംഭിക്കും

Monday 18 March 2024 1:16 AM IST

തിരുവനന്തപുരം:പാരിസ്ഥിതിക പഠനം മൂലം വൈകിയ പൊഴിയൂർ ഹാർബറിൽ ആദ്യഘട്ട പുലിമുട്ട് നിർമ്മാണം മേയിൽ ആരംഭിക്കും.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വോട്ടെടുപ്പ് കഴിഞ്ഞ് നിർമ്മാണം ആരംഭിക്കുന്നത്.26ന് ഹാർബറിന്റെ ടെൻഡർ നടപടികൾ നടക്കും.തുടർന്ന് മേയ് പകുതിയോട് കൂടി പുലിമുട്ട് നിർമ്മാണം ആരംഭിക്കും.ഇത്തവണ ബഡ്ജറ്റിൽ സർക്കാർ പൊഴിയൂർഹാർബറിനായി പ്രഖ്യാപിച്ച അഞ്ച് കോടി രൂപയിലാണ് ആദ്യ നിർമ്മാണം നടക്കുന്നത്.തുടർന്ന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ലഭിക്കേണ്ട തുകയ്ക്കായി കത്ത് നൽകും.പാരിസ്ഥിതിക പഠനം പൂർത്തിയാക്കാൻ വൈകിയത് മൂലമാണ് പൊഴിയൂർ ഫിഷിംഗ് ഹാർബർ നിർമ്മാണം ഇഴഞ്ഞത്.2024 ജനുവരിയിൽ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അതുനടന്നില്ല.വർഷങ്ങളെടുത്ത പൊഴിയൂർ ഹാർബർ നിർമ്മാണത്തിന്റെ പാരിസ്ഥിതിക പഠനം ഈ ജനുവരിയിലാണ് പൂർത്തിയാക്കിയത്. പൊഴിയൂർ ഹാർബർ യാഥാർത്ഥ്യമാകുമ്പോൾ സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ വലിയ ഹാർബറായി മാറും .

പദ്ധതി തുക - 340 കോടി

പുലിമുട്ട് നിർമ്മാണത്തിന് പഠനം

കൃത്യമായ പുലിമുട്ട് നിർമ്മിക്കുന്നതിന് വേണ്ടി പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ നേൃത്വത്തിലാണ് പഠനം നടത്തുന്നത്.കടലിലെ തിരയനുസരിച്ച് ഏതുരീതിയിൽ നിർമ്മാണം നടത്താമെന്ന പഠനമാണ് നടത്തുന്നത്.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാകും പുലിമുട്ട് നിർമ്മാണം ആരംഭിക്കുന്നത്.മുതലപ്പൊഴിയിൽ കൃത്യമായി പഠനം നടത്താതെ അശാസ്ത്രീയമായി നിർമ്മിച്ച ഹാർബറും പുലിമുട്ടും വിതച്ച ദുരന്തം പാഠമാക്കിയാണ് വകുപ്പ് തന്നെ പഠനത്തിന് മുന്നിട്ടിറങ്ങിയത്.നിലവിൽ ഹാർബർ നിർമ്മാണത്തിന്റെ ഏകദേശം ഡിസൈനും പൂർത്തിയായി.ഇത് മന്ത്രി തലത്തിൽ വിലയിരുത്തിയ ശേഷമേ അന്തിമമാക്കൂ.

നിർമ്മാണം രണ്ട് ഘട്ടം

രണ്ട് ഘട്ടങ്ങളിലാണ് നിർമ്മാണം നടത്തുന്നത്.ആദ്യ ഘട്ടത്തിൽ 200 മീറ്റർ വീതിയിലാണ് ഹാർബർ നിർമ്മിക്കുക.ഇതിൽ 100 മീറ്റർ ചെറുവള്ളങ്ങൾക്ക് ബാക്കി 100 മീറ്റർ മറ്റ് വള്ളങ്ങൾക്കുമാണ്

ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ കൂടി ഹാർബറിലെത്തിക്കാൻ തക്ക നിർമ്മാണമാണ് രണ്ടാം ഘട്ടത്തിൽ നടക്കുക

പുലിമുട്ടുകൾ തമ്മിൽ 800 മീറ്റർ വീതിയുണ്ടാകും.300 മീറ്റർ നീളം കടലിലേക്ക് ഇറങ്ങിയാണ് നിർമ്മാണം

Advertisement
Advertisement