26 ലക്ഷം തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ
ചെറുതോണി: ഇടുക്കി സ്വദേശിനിയായ യുവതിയെ പാർട് ടൈം ജോലി നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച് 26 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേരെ കൂടി ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നെടും പറമ്പ് വലിയപറമ്പിൽ വീട്ടിൽ ഹയറുന്നീസ(45), മലപ്പുറം കീഴ് മുറി എടക്കണ്ടൻ വീട്ടിൽ മുഹമ്മദ് അജ്മൽ(19), മലപ്പുറം വലിയോറ കാവുങ്കൽ വീട്ടിൽ ഉബൈദ്(33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി മുമ്പ് മലപ്പുറം ചെറുവട്ടൂർ സ്വദേശി പുളിക്കുഴിയിൽ റഫീക്ക്(36), മലപ്പുറം മോങ്ങം സ്വദേശി കറുത്തേടത്ത് ഇർഷാദ്(29) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇടുക്കി ജില്ലാ പൊലീസ് മേധാവി റ്റി.കെ. വിഷ്ണു പ്രദീപിന്റെ നിർദ്ദേശാനുസരണം ഡിസിആർബി ഡിവൈ.എസ്.പി കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.ഐ എം.എ. സിബി, സീനിയർ സി.പി.ഒ മാത്യൂസ് തോമസ്, സിപിഒമാരായ അമൽ, ജിലു മോൾ, ശിവപ്രസാദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൊടുപുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.