യുവാവിൽ നിന്ന് 23 ലക്ഷം തട്ടിയെടുത്ത സംഭവം: ഒരാൾ കൂടി പിടിയിൽ
മാനന്തവാടി: യുവാവിൽ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ കണ്ണവം വിനീഷ് ഭവനിൽ എം. വിനീഷ് (40) നെയാണ് ഇന്നലെ പുലർച്ചെ തലപ്പുഴ അമ്പലക്കൊല്ലിയിലെ ഇയാളുടെ ഭാര്യ വീട്ടിൽ നിന്നും പിടികൂടിയത്. കണ്ണൂർ സ്വദേശികളായ മാഹി പള്ളൂർ, ചാമേരി വീട്ടിൽ സി. പ്രവീഷ് (32), കൂത്തുപറമ്പ് കാടാച്ചിറ ചീരാങ്കോട്ട് വീട്ടിൽ സി. വിപിൻലാൽ (29) എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടുകയും കടമ്പൂർ കുണ്ടത്തിൽ വീട്ടിൽ അമൽ (27) കോടതിയിൽ കീഴടങ്ങുകയുമായിരുന്നു. ഇവർ റിമാൻഡിലാണ്. കഴിഞ്ഞ ഫെബ്രുവരി 27 നാണ് കേസിനസ്പദമായ സംഭവം നടന്നത്. പെരുവക സ്വദേശി ജസ്റ്റിന്നും സുഹൃത്തും ബാങ്കിൽ അടക്കാനുള്ള 23 ലക്ഷം രൂപയുമായി കാറിൽ പോകും വഴിയാണ് കവർച്ചാ സംഘം ഇന്നോവയിൽ പിന്തുടർന്ന് ഒണ്ടയങ്ങാടി, കൈതക്കൊല്ലി ഭാഗത്ത് വെച്ച് ഇവരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർച്ച നടത്തിയത്. ഇവർ സഞ്ചരിച്ച കെ.എൽ. 13 എ.ടി 8125 വാഹനവും കസ്റ്റഡിയിലെടുത്തു. മാനന്തവാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ എം.വി ബിജു, എസ്.ഐ. ജാൻസി മാത്യു, എ.എസ്.ഐമാരായ ബിജു വർഗീസ്, കെ.വി. സജി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റാംസൺ, റോബിൻ സിവിൽ പൊലീസ് ഓഫീസറായ അഫ്സൽ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.