കുടുംബശ്രീ യോഗം നടക്കുന്നിടത്ത് വോട്ടു ചോദിക്കുന്നതിൽ തെറ്റില്ല, കോൺഗ്രസിന് പരാജയഭീതിയെന്ന് തോമസ് ഐസക്

Sunday 24 March 2024 7:35 PM IST

പത്തനംതിട്ട : കുടുംബശ്രീ യോഗം നടക്കുന്നിടത്ത് സ്ഥാനാർത്ഥി എന്ന നിലയിൽ പോയി വോട്ടുചോദിക്കുന്നതിൽ തെറ്റില്ലെന്ന് പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ടി.എം. തോമസ് ഐസക്. പെരുമാറ്റചട്ട ലംഘനം ആരോപിച്ചുള്ള പരാതിയിൽ കളക്ടർ വിശദീകരണം തേടിയതിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തില്ലെന്നും ഐസക് പറഞ്ഞു.

കുടുംബശ്രീയുമായി തനിക്ക് വർഷങ്ങളുടെ ബന്ധമുണ്ട്. ആ പ്രസ്ഥാനം രൂപവത്കരിക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയർമാൻ താനായിരുന്നു. വിജ്ഞാന പത്തനംതിട്ട എന്ന തൊഴിൽദാന പദ്ധതി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തുടങ്ങിയതാണ്. കെ ഡിസ്ക് വഴിയാണ് അത് നടപ്പാക്കുന്നത്. കെ ഡിസ്ക് ആ ജോലി തുടരുക തന്നെ ചെയ്യും. സ്ഥാനാർത്ഥി ആയതിനാൽ താൻ ഇപ്പോൾ അതിൽ ഇടപെടുന്നില്ല. പരാജയഭീതി മൂലമാണ് കോൺഗ്രസ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കളക്ടറുടെ കത്തിന് കൃത്യമായ മറുപടി നൽകുമെന്നും ഐസക് പറഞ്ഞു.

സംസ്ഥാന സർക്കാർ സ്ഥാപനമായ കെ ഡിസ്കിന്റെ നിരവധി ജീവനക്കാരെയും ഹരിതസേന,​ കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളെയും പ്രചാരണത്തിന് ഐസക് ഉപയോഗിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഐസകിനോട് വിശദീകരണം തേടിയിരുന്നു.