ബിഹാറിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജെ.ഡി.യു

Monday 25 March 2024 12:31 AM IST

പാട്ന: ബിഹാറിൽ ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യുണൈറ്റഡ് (ജെ.ഡി.യു). സംസ്ഥാനത്തെ 16 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ജെ.ഡി.യു ദേശീയ വൈസ് പ്രസിഡന്റ് വസിഷ്ഠ് നാരായൺ സിംഗ് പ്രഖ്യാപിച്ചത്. രണ്ടു സിറ്റിംഗ് എം.പിമാരെ മത്സരരംഗത്തുനിന്ന് ജെ.ഡി.യു മാറ്റിനിറുത്തി.

ആർ.ജെ.ഡി വിട്ട് മുന്നണിയിലേക്കെത്തിയ ലൗലി ആനന്ദും സ്ഥാനാർത്ഥിപ്പട്ടികയിൽ ഇടംനേടി. ഷിയോഹാറിൽ നിന്നാണ് ലൗലി ആനന്ദ് മത്സരിക്കുക. സിതാമർഹിയിൽ സിറ്റിംഗ് എം.പിയെ മാറ്റി ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ദേവേഷ് ചന്ദ്ര ഠാക്കൂറും സിവാൻ മണ്ഡലത്തിൽ കഴിഞ്ഞദിവസം ജെ.ഡി.യുവിനൊപ്പം ചേർന്ന വിജയ് ലക്ഷ്മി കുഷ്വാഹയും മത്സരിക്കും. ബിഹാറിൽ ആകെ 40 ലോക്‌സഭ സീറ്റുകളാണുള്ളത്. 17 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. 16 സീറ്റിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവും അഞ്ചിടത്ത് ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയുമാണ് മത്സരിക്കുന്നത്.

Advertisement
Advertisement