ഏഷ്യയുടെ കവാടമാവാൻ പൂവാർ  കപ്പൽ നിർമ്മാണശാല വരുമോ

Tuesday 02 April 2024 3:05 AM IST

പൂവാർ: പൂവാറിൽ കപ്പൽ നിർമ്മാണശാല വരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. 2007ൽ തുടക്കമിട്ട കപ്പൽ നിർമ്മാണശാല പദ്ധതി വിവിധ കാരണങ്ങളാൽ എങ്ങുമെത്താതെ നിന്നു പോവുകയായിരുന്നു. ഇതിനായുള്ള പഠനങ്ങൾ നിരവധി നടത്തിയെങ്കിലും കേന്ദ്ര ഫിഷിംഗ്‌ മന്ത്രാലയവും കൊച്ചിൻ ഷിപ്പിയാർഡും നടത്തിയ പഠനങ്ങൾ പൂവാർ തീരത്തിന്റെ അനന്ത സാദ്ധ്യതകളെ കണ്ടെത്തിയിരുന്നു. എന്നിട്ടും, എന്തുകൊണ്ടാണ് പദ്ധതി നടപ്പാവാത്തതെന്നാണ് ഏവരുടെയും സംശയം. നിർദ്ദിഷ്ട വിഴിഞ്ഞം ഹാർബർ നിർമ്മാണം പൂർത്തിയാവുന്നതോടെ തീരത്തെത്തുന്ന കൂറ്റൻ മദർ വെസലുകളുടെയും വൻകിട കപ്പലുകളുടെയും അറ്റകുറ്റപ്പണികൾക്കായി സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണ്. സ്ഥിതി ഇതായിരിക്കെ 2013ൽ അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞത് സംസ്ഥാനത്തെ രണ്ടാമത്തെ കപ്പൽ നിർമ്മാണശാല സ്ഥാപിക്കുന്നതിനായി സാദ്ധ്യതാപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചിൻ ഷിപ്പിയാർഡിനെ ചുമതലപ്പെടുത്തിയെന്നാണ്. അന്താരാഷ്ട്ര കപ്പൽ നിർമ്മാണശാല പൂവാറിൽ പ്രാവർത്തികമായാൽ നികുതി ഇനത്തിലും മറ്റുമുള്ള കോടികളുടെ വരുമാനം രാജ്യത്തിന് നേട്ടമാകും. കൂടാതെ നിരവധി തൊഴിലവസരങ്ങൾ ഇതിലൂടെ വന്നു ചേരുമെന്നതും ആശ്വാസത്തിന് ഇടനൽകുന്നു. ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്ന്, അന്താരാഷ്ട്ര സാഹചര്യം പരിശോധിക്കുമ്പോൾ ലോക രാജ്യങ്ങൾക്കിടയിൽ ഏതൻസിനും സിംഗപ്പൂരിനുമിടയ്ക്ക് അന്താരാഷ്ട്ര കപ്പൽ പാതയിൽ വേറെ കപ്പൽ നിർമ്മാണശാല ഇല്ലാത്തതിനാൽ ഏഷ്യയുടെ കവാടമായി പൂവാർ മാറുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പൂവാർ അന്താരാഷ്ട്ര കപ്പൽ നിർമ്മാണ പദ്ധതി പുനരാരംഭിക്കുമെന്ന വാഗ്ദാന പ്രഖ്യാപനങ്ങൾ മുഴങ്ങുന്നത് പ്രദേശവാസികൾക്കും ആശ്വാസമാവുകയാണ്.

 റിപ്പോർട്ട് പ്രകാരം കേരള തീരത്ത് അനുയോജ്യമായ സ്ഥലങ്ങൾ മുൻഗണനാക്രമത്തിൽ വിഴിഞ്ഞം, പൂവാർ, അഴീക്കൽ എന്നിങ്ങനെയാണ്.

ആഴക്കുറവും മണ്ണിടിച്ചിലും

രാജ്യത്തിന്റെ വിവിധ കടൽ തീരങ്ങളിൽ നടത്തിയ പരിശോധനകളിൽ കടലിന്റെ ആഴക്കുറവ് ഒരു പ്രധാന കുറവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അവിടങ്ങളിൽ മണ്ണ് നീക്കം ചെയ്ത് ആഴം വർദ്ധിപ്പിച്ചാൽ മണിക്കൂറുകൾക്കകം തിരികെ മണ്ണിടിഞ്ഞ് മൂടി പോകുന്നതായും കാണാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം കരയിലും കടലിലും നടത്തിയ പഠനങ്ങളിൽ പൂവാറിന് പകരം വെയ്ക്കാവുന്ന മറ്റൊരിടം രാജ്യത്തില്ല. പുതിയ കപ്പലുകളുടെ നിർമ്മാണത്തിലും അറ്റകുറ്റപ്പണിയിലും വിദേശരാജ്യങ്ങളുടെ ഇന്നുള്ള മേധാവിത്വം അവസാനിപ്പിക്കാൻ ഈ കപ്പൽശാല പര്യാപ്തമാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പൂവാർ തീരത്തോട് ചേർന്നുള്ള കടലിന് 24 മുതൽ 30വരെ മീറ്റർ സ്വാഭാവികമായ ആഴമുണ്ട്. കൂടാതെ വർഷം മുഴുവൻ കപ്പലുകൾക്ക് വന്നു പോകാൻ കഴിയുംവിധം വേലിയേറ്റ, വേലിയിറക്ക അനുപാതം വളരെ കുറഞ്ഞ തീരവും രാജ്യത്ത് പൂവാർ തന്നെയാണ്.

 അവഗണന എന്തിന്

പദ്ധതി നടപ്പാക്കേണ്ടി വന്നാൽ ഒന്നരക്കിലോമീറ്റർ ദൂരം കുടിയൊഴിപ്പിക്കലില്ലാതെ നിർമ്മാണത്തിന് അനുയോജ്യമായ ആഴക്കടലുള്ള തീരവും പൂവാറിലുണ്ട്. നിർമ്മാണ, അറ്റകുറ്റപ്പണിക്ക് ശേഷിയുള്ള പരിശോധനാ കേന്ദ്രം സമീപത്തുണ്ടെന്നതും അനുകൂല ഘടകമാണ്. വർഷന്തോറും ഒരു ലക്ഷത്തിൽപ്പരം വിവിധ വിഭാഗം വെസലുകളും കപ്പലുകളും കടന്നു പോകുന്ന അന്താരാഷ്ട്ര കപ്പൽ പാതയിലാണ് പൂവാർ തീരം. അനുകൂലമായ ഇത്തരം സാദ്ധ്യതകളുണ്ടായിട്ടും എന്തുകൊണ്ട് അവഗണിക്കുന്നു എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

Advertisement
Advertisement