ലിവിംഗ് പങ്കാളിയെ കൊന്ന പ്രതി പിടിയിൽ

Wednesday 10 April 2024 12:13 AM IST

ന്യൂഡൽഹി: ഡൽഹിയിൽ ലിവിംഗ് പങ്കാളിയെ കൊന്ന് മൃതദേഹം ദിവസങ്ങളോളം അലമാരയിൽ ഒളിപ്പിച്ചയാൾ പിടിയിൽ. ദ്വാരക സ്വദേശി വിപൽ ടൈലർ ആണ് പിടിയിലായത്. 26 കാരിയായ യുവതിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഗുജറാത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെ രാജസ്ഥാനിൽനിന്നാണ് പ്രതിയെ പിടികൂടിയത്. രാജസ്ഥാനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഡൽഹിയിൽ എത്തിച്ചു. യുവതിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് മുറിയിലെ അലമാരയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര മാസമായിട്ടേയുള്ള ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയിട്ടെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 11ന് യുവതി അമ്മയെ വിളിച്ചിരുന്നു. വിപാലുമായി വഴക്കുണ്ടായെന്ന് അമ്മയെ അറിയിച്ചു. പിന്നീട് മകളുടെ ഫോൺ വിളി ഇല്ലാതായതോടെ മാതാപിതാക്കൾക്ക് സംശയമായി. ഇതോടെ മാതാപിതാക്കൾ ഉടൻ നാട്ടിൽനിന്നും പുറപ്പെട്ട് ഇവർ താമസിക്കുന്ന സ്ഥലത്തെത്തി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മകളുടെ മൃതദേഹം അലമാരയിൽനിന്നും കണ്ടെത്തിയത്.

മകളെ പങ്കാളി കൊലപ്പെടുത്തിയതാണെന്നാണ് പിതാവ് ആരോപിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി.

വിപാൽ തന്നെ മർദ്ദിക്കാറുണ്ടെന്നും താൻ കൊല്ലപ്പെടുമെന്നും അവൾ ഭയപ്പെട്ടിരുന്നുവെന്നും അങ്ങനെ പറഞ്ഞിരുന്നെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.

പൊലീസ് ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. കഴിഞ്ഞ വ‍ർഷം ഫെബ്രുവരിയിലാണ് സാഹിൽ ഗെലോട്ട് എന്നയാൾ ലിവ് ഇൻ പങ്കാളിയായ നിക്കി യാദവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. റഫ്രിജറേറ്ററിൽ മൃതദേഹം ഒളിപ്പിച്ച ശേഷം പ്രതി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്തു. 2022 മേയിലാണ് ശ്രദ്ധ വാൾക്കർ എന്ന യുവതിയെ പങ്കാളി കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ചത്.

Advertisement
Advertisement