ഒഡീഷ സ്വദേശിനിയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ
പൂച്ചാക്കൽ : പ്രണയപ്പകയുടെ പേരിൽ ഒഡീഷ സ്വദേശിനിയെ കൊലപ്പെടുത്തിയ ശേഷം കടന്ന സുഹൃത്തിനെ ഒഡീഷയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഒഡിഷ സ്വദേശി സാമുവൽ രൂപമതിയെയാണ് (28) മാവോയിസ്റ്റ് മേഖലയായ റെമനി ഗുഡയിൽ ഒളിവിൽ കഴിയവേ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഏപ്രിൽ രണ്ടാം തീയതി പുലർച്ചെ ഒരു മണിയോടെ പെരുമ്പളം ജംഗ്ഷനു സമീപമുള്ള ഫുഡ്കോ കമ്പനിയിൽ വച്ചാണ് ഇവിടുത്തെ തൊഴിലാളിയായ കണ്ടമൽ ചെൻചെടി ബന്ധ ബജു സ്വാതി സാഹുവിന്റെ മകൾ റിതിക സാഹുവിനെ (25) സാമുവൽ കുത്തി പരിക്കേൽപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 4ന് റിതിക മരിച്ചു. സംഭവത്തിനുശേഷം സാമുവൽ ഒഡിഷയിലേക്ക് കടന്നു.
ഒഡീഷയിൽ നിന്ന് അരൂർ,പൂച്ചാക്കൽ, മലപ്പുറം എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന, സാമുവലുമായി പരിചയമുള്ള നിരവധി പേരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇയാളുടെ സ്ഥലത്തെ സംബന്ധിച്ച സൂചന ലഭിച്ചത്. തുടർന്ന് ഒഡിഷയിൽ റമനിഗുഡ എന്ന പ്രദേശത്ത് ഒളിവിൽ കഴിഞ്ഞ വീട്ടിൽ നിന്നുമാണ് പ്രതി അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇരുവരും തമ്മിൽ നാലുവർഷമായി അടുപ്പത്തിൽ ആയിരുന്നുവെന്നും റിതിക ബന്ധത്തിൽ നിന്നും പിന്മാറിയതിന്റെ വൈരാഗ്യത്തിലാണ് കൊലപ്പെടുത്തിയതെന്നും സാമുവൽ സമ്മതിച്ചു
ഇന്നലെ പൂച്ചാക്കലിൽ എത്തിച്ച പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് വെളിവെടുത്തു. ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പൂച്ചാക്കൽ സി.ഐ എൻ.ആർ.ജോസ് അറിയിച്ചു.