26കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 27 വർഷത്തിന് ശേഷം പ്രതി പിടിയിൽ

Thursday 11 April 2024 2:56 PM IST

കൊല്ലം: അ‌ഞ്ചലിൽ പീഡനക്കേസിലെ പ്രതി 27 വർഷങ്ങൾക്ക് ശേഷം പിടിയിലായി. വർക്കല ശ്രീനിവാസപുരം സ്വദേശി സജീവാണ് അറസ്റ്റിലായത്. 1997 ജൂലായിലായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്.

കുളത്തൂപ്പുഴയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് സ്വകാര്യ ബസിൽ വീട്ടിലേക്ക് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായാണ് കേസ്. ഇരുപത്തിയാറുകാരിയും വിവാഹിതയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പ്രതിയും സുഹൃത്തുക്കളും ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. കേസിൽ സ്വകാര്യ ബസ് ഉടമയുടെ മകൻ അടക്കം പത്ത് പേർ പ്രതികളാണ്. യുവതിയുടെ പരാതിയിൽ കേസെടുത്ത് സജീവനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ റിമാൻഡിൽ കഴിയവേ ജാമ്യം എടുത്ത് ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു.

2003ൽ കോടതി സജീവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിദേശത്ത് നിന്ന് വന്ന ഇയാൾ നാട്ടിലെത്തി ഓട്ടോറിക്ഷ ഡ്രെെവറായി ജോലി ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച പൊലീസ്‌ തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് നിന്നാണ് സജീവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വിവാഹവാഗ്ദാനം നൽകി നൂറനാട്ട് നിന്നും 19കാരിയെ കടത്തിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ പോക്സോ കേസ് പ്രതിയെയും പിടികൂടി. നൂറനാട് പണയിൽ നാരായണശേരിൽ വീട്ടിൽ രഘു(49)വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടാഴ്ച മുമ്പ് യുവതിയെ കാണാതായതോടെ വീട്ടുകാർ പരാതി നൽകിയെങ്കിലും യുവതിയുടെയും രഘുവിന്റെയും പക്കൽ മൊബൈൽഫോൺ ഇല്ലാതിരുന്നത് അന്വേഷണത്തിന് തടസമായി. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ തിങ്കളാഴ്ച രാവിലെ അഞ്ചൽ മാവിള ഭാഗത്തുനിന്ന് രഘുവിനെ പൊലീസ് പിടികൂടുകയായിരുന്നു.

Advertisement
Advertisement