ഇറാന്റെ പ്രഹരം തടുക്കാൻ ജാഗ്രതയിൽ ഇസ്രയേൽ
ടെൽ അവീവ്: ഇറാന്റെ ആക്രമണ ഭീഷണി നേരിടുന്ന ഇസ്രയേലിലേക്ക് ഹിസ്ബുള്ള വ്യോമ പ്രഹരം ശക്തമാക്കി. ഹിസ്ബുള്ള ആക്രമണത്തിനിടെ, പ്രതീക്ഷിക്കാത്തയിടത്ത് നിന്ന് ഇസ്രയേലിനെ പ്രഹരിക്കാനാണ് ഇറാന്റെ നീക്കമെന്ന് പ്രതിരോധ വിദഗ്ദ്ധർ പറയുന്നു.
മദ്ധ്യ ഇസ്രയേലിലേക്ക് ഗാസയിൽ നിന്ന് ഹമാസിന്റെ റോക്കറ്റാക്രമണം കൂടി ഉണ്ടായതോടെ ജനം ഭീതിയിലായി.
ഇരുമ്പ് കവചമുള്ള ബലൂൺ ആകൃതിയിലുള്ള പേടകത്തിലൂടെ ആണവാക്രമണം ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. ഇത് അതിർത്തി കടന്നാലുടൻ അലർട്ട് മെസേജ് ലഭിക്കും. കഴിഞ്ഞ ദിവസം അഷ്കിലോൺ പ്രദേശത്ത് ബലൂൺ പോലുള്ള പേടകം വന്നുവീണെന്നും പരിസരത്ത് ഉണ്ടായിരുന്നവർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. ഇത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. മിസൈൽ, ഡ്രോൺ തുടങ്ങിയവ അതിർത്തി കടന്നെത്തിയാൽ പ്രതിരോധിക്കാൻ ഇസ്രയേലിന് കഴിയും . എന്നാൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കണ്ണ് വെട്ടിച്ച് അതിർത്തി കടന്നെത്തിയാൽ പെട്ടെന്ന് തിരിച്ചറിയാനും അലർട്ട് നൽകാനും കഴിയണമെന്നില്ല.
പശ്ചിമേഷ്യയിലെ ഇസ്രയേലിന്റെ സൈനിക, നയതന്ത്ര കേന്ദ്രങ്ങൾ ഇറാനും അവരുടെ പിന്തുണയുള്ള വിമതഗ്രൂപ്പുകളും ലക്ഷ്യം വച്ചിരിക്കുകയാണ്.
.