ടിപ്പർ ഉടമയെ വെട്ടി പരിക്കേൽപ്പിച്ച മൂന്നുപേർ കൂടി അറസ്റ്റിൽ
കാട്ടാക്കട: കാട്ടാക്കടയിൽ ടിപ്പർ ഉടമയെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. മാറനല്ലൂർ വെളിയംകോട് മേലാരിയോട് ഉണ്ടുവെട്ടി ക്ഷേത്രത്തിനു സമീപം ചിറത്തലയ്ക്കൽ റോഡരികത്ത് വീട്ടിൽ ലാലു എന്ന അനീഷ് ലാൽ (34), ഊരൂട്ടമ്പലം വെള്ളൂർക്കോണം അജിത ഭവനിൽ വിഷ്ണുദത്തൻ(24),വിതുര ആനപ്പാറ നാല് സെന്റ് കോളനിയിൽ ആറ്റരികത്ത് കുന്നുംപുറത്ത് വീട്ടിൽ രഞ്ജിത്ത് കാണി(24) എന്നിവരെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലാവൂർ കിഴമച്ചൽ സ്വദേശി ഉത്തമൻനായരെ (43) സംഘം ചേർന്ന് ബൈക്ക് തടഞ്ഞുനിറുത്തി വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ഒന്നാം പ്രതി മിഥുനും മറ്റൊരാളും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി.ടിപ്പർ ഉടമയുടെ മുൻ ഡ്രൈവറാണ് മിഥുൻ.ഇവർ തമ്മിൽ പണമിടപാടിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.ഇൻസ്‌പെക്ടർ എൻ.ഗിരീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.