രാഹുൽ സനാതനധർമ്മത്തെ അപമാനിച്ചു: പ്രധാനമന്ത്രി

Saturday 20 April 2024 12:30 AM IST

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിവസവും 'ഇന്ത്യ" സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയിൽ സമുദ്രത്തിനടിയിൽ താൻ പ്രാർത്ഥിച്ചതിനെ രാഹുൽ ഗാന്ധി അധിക്ഷേപിച്ചെന്നും വോട്ടിനുവേണ്ടി സനാതന ധർമ്മത്തെ അപമാനിക്കുകയാണെന്നും മോദി വിമർശിച്ചു. ഉത്തർപ്രദേശിലെ അമ്രോഹയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രധാന പ്രശ്നങ്ങൾ അവഗണിക്കുന്ന മോദി കടലിനടിയിൽ പ്രാർത്ഥിക്കുന്നത് ചർച്ചയാക്കുകയാണെന്നാണ് രാഹുൽ ഗാന്ധി പരിഹസിച്ചത്. 'ഇന്ത്യ" സഖ്യം സനാതന ധർമ്മത്തെ വെറുക്കുന്നുവെന്നും വോട്ടിനുവേണ്ടി പതിറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസത്തെയാണ് രാഹുലുൾപ്പടെയുള്ള നേതാക്കൾ തള്ളിപ്പറയുന്നതെന്നും മോദി പറഞ്ഞു. പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം പോലും പ്രതിപക്ഷം നിരസിച്ചെന്നും കുറ്റപ്പെടുത്തി.

ഞാൻ അയോദ്ധ്യയിൽ പോയാൽ സഹിക്കുമോ: ഖാർഗെ

മോദിയുടെ ഹിന്ദുത്വം പട്ടിജാതി/ വർഗങ്ങൾക്ക് എതിരാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. രാജ്യത്തെ പ്രഥമ വനിതയായ രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കും പുതിയ പാർലമെന്റ് ഉദ്ഘാടനത്തിനും ക്ഷണിക്കാഞ്ഞത് അവർ ദളിതരായതുകൊണ്ടാണ്. താൻ രാമക്ഷേത്രത്തിൽ പോയാൽ ബി.ജെ.പി സഹിക്കുമോയെന്നും ഖാർഗെ ചോദിച്ചു.

മുൻ സർക്കാരുകൾ പിന്നാക്ക
വിഭാഗങ്ങളെ വഞ്ചിച്ചു

സാമൂഹ്യ നീതിയുടെ പേരിൽ മുൻ സർക്കാരുകൾ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ വഞ്ചിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹ്യ പരിഷ്കർത്താക്കളായ ജ്യോതിബ ഫൂലെ, ബി.ആർ.അംബേദ്‌കർ, ചൗധരി ചരൺസിംഗ് എന്നിവരുടെ സ്വ‌പ്‌നം സാക്ഷാത്‌കരിക്കാൻ ബി.ജെ.പി സർക്കാർ പ്രവർത്തിക്കുകയാണെന്നും പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെയും പരിഹസിച്ചുകൊണ്ട് "ദോ ഷെഹ്സാദേ കി ജോഡി" ( രണ്ട് രാജകുമാരന്മാരുടെ ജോഡി) ജനങ്ങൾ തള്ളിക്കളഞ്ഞെന്നും പറഞ്ഞു.
ഉത്തർപ്രദേശിലെ അംരോഹ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ ജനങ്ങളിൽ നിന്ന് വോട്ട് തേടാൻ പോകുമ്പോഴെല്ലാം അവർ രാജവംശത്തിന്റെയും അഴിമതിയുടെയും പ്രീണനത്തിന്റെയും ഒരു കൊട്ട ചുമക്കുന്നു.

Advertisement
Advertisement