സി.പി.എം - ബി.ജെ.പി ഡീൽ വ്യക്തം: കെ.മുരളീധരൻ
കേരളത്തിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും പ്രധാനമാണ് തൃശൂർ. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ പ്രചരാണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ പലവട്ടം വന്നു. സുരേഷ് ഗോപിയെ എതിർക്കുന്ന ഇടതുമുന്നണിയിലെ വി.എസ്.സുനിൽകുമാറും യു.ഡി.എഫിലെ കെ.മുരളീധരനും മത്സരത്തിന്റെ ഏറ്റവുമൊടുവിലെ ചിത്രത്തെക്കുറിച്ച് സംസാരിച്ചു.
തിരഞ്ഞെടുപ്പ് അടുത്തല്ലോ. എങ്ങനെയുണ്ട് പ്രതികരണം?
പോകുന്നിടത്തെല്ലാം ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ്. നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും.
തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവർത്തിച്ചുള്ള വരവിനെപ്പറ്റി?
ഇത് കേരളമാണ്. മോദി എത്ര തവണ വന്നാലും ഇവിടെ നിന്ന് ബി.ജെ.പിയുടെ ഒരാൾ പോലും വിജയിക്കില്ല. കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് തൃശൂർ. തിരഞ്ഞെടുപ്പിലും അത് കാണാനാകും.
സംസ്ഥാനഭരണത്തിന്റെ വിലയിരുത്തലാകുമോ?
തീർച്ചയായും. സംസ്ഥാനത്ത് ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് ചരിത്രത്തിലാദ്യമാണ്. കൂടാതെ പെൻഷനും മുടങ്ങി. ധൂർത്തിന്റെ ഫലമായാണ് ഇതെല്ലാം സംഭവിച്ചത്. കേന്ദ്രസർക്കാർ പണം നൽകാത്തത് കേരളത്തിന് മാത്രമല്ല. അങ്ങനെ പ്രചരിപ്പിക്കുകയാണ് എൽ.ഡി.എഫ് ചെയ്യുന്നത്. കേരളത്തിലേത് പോലെ തമിഴ്നാടിനും മറ്റും പണം കൊടുക്കാത്ത പ്രശ്നമുണ്ട്. പക്ഷേ, അവിടങ്ങളിൽ ധൂർത്ത് ഇല്ല. അതുകൊണ്ട് അവിടെ പ്രശ്നങ്ങളില്ലാതെ ഭരണം നടത്താൻ കഴിയുന്നുണ്ട്. എന്നാൽ കേരളത്തിലെ സ്ഥിതിയെന്താണ്?. കേരളീയം, നവകേരള സദസ് തുടങ്ങിയവയുടെ പേരിൽ വലിയ ധൂർത്താണ് നടക്കുന്നത്.
താങ്കൾ വിജയിക്കില്ലെന്ന് സഹോദരി പത്മജ പറഞ്ഞതിനെപ്പറ്റി?
പത്മജ വിവരമില്ലാതെ ഓരോന്ന് വിളിച്ചു പറയുന്നതാണ്. അതിൽ കാര്യമില്ല.
വി.എസ്.സുനിൽകുമാർ, സുരേഷ്ഗോപി എന്നിവരും കരുത്തരാണല്ലോ?
എതിർ സ്ഥാനാർത്ഥികൾ കരുത്തരായതിൽ പ്രശ്നമില്ല. ഇവിടെ ഗുസ്തി മത്സരമല്ല നടക്കുന്നത്. തിരഞ്ഞെടുപ്പാണ്. അതിൽ ജനങ്ങൾ വിധിയെഴുതും. അവരാണ് അടിസ്ഥാനപരമായി തീരുമാനിക്കുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് ബാധിക്കുമോ?
അതൊന്നും പ്രശ്നമല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തെയോ ഫലത്തെയോ ബാധിക്കുകയുമില്ല. അതിന് ഏറ്റവും വലിയ തെളിവ് വടകരയിലെ കഴിഞ്ഞ ലോക്സ ഭാ തിരഞ്ഞെടുപ്പാണ്. അവിടെ പ്രചാരണത്തിന് ആകെ 21 ദിവസമാണ് ലഭിച്ചത്. ഇവിടെ ഒന്നര മാസം ലഭിച്ചു. ഇത് തന്നെ ധാരാളം.
സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്?
സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇപ്പോഴത്തെ വരവുതന്നെ ഡീൽ ഉറപ്പിക്കാനാണ്. ആ ഡീൽ വളരെ വ്യക്തവുമാണ്. ഡൽഹിയിൽ കേജ് രിവാളിനെ ജയിലിലാക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേരളത്തിൽ പിണറായിയെ തൊടാതെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് തന്നെ ഡീൽ ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ഇടതുതരംഗം ഉണ്ടാകും: വി.എസ്.സുനിൽ കുമാർ
ജനങ്ങളുടെ പ്രതികരണം എങ്ങനെ ?.
വളരെ നല്ല പ്രതികരണമാണ്. പ്രചാരണ പരിപാടികളിലും മറ്റും വലിയ ജനപങ്കാളിത്തം ശുഭസൂചന നൽകുന്നു. വോട്ടർമാർ വളരെ പൊസിറ്റീവായാണ് ഇടതുമുന്നണിയോട് പ്രതികരിക്കുന്നത്. പ്രാദേശിക റാലികളിലും നല്ല പ്രതികരണമുണ്ട്. ഓരോ ദിവസം ചെല്ലുന്തോറും കൂടുതൽ ശുഭാപ്തി വിശ്വാസവും വിജയപ്രതീക്ഷയും ലഭിക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ ആവർത്തിച്ചുള്ള വരവിനെപ്പറ്റി?
തൃശൂരിൽ വലിയ വികസനം കൊണ്ടുവരുമെന്ന പ്രചാരണം ബി.ജെ.പി നടത്തുന്നുണ്ട്. അതിനായി അവർ കോടികൾ ചെലവാക്കുന്നുമുണ്ട്. പക്ഷേ, അത് പ്രചാരണം മാത്രമാണ്. കേരളത്തിൽ എവിടെയും ബി.ജെ.പി ജയിക്കില്ല. അവരെപ്പറ്റി ജനങ്ങൾക്ക് നല്ല ധാരണയുണ്ട്. കോൺഗ്രസിൽ നിന്ന് പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നത് ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. നിലപാടില്ലാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നതിന് തെളിവാണത്.
മോദി ഗ്യാരന്റിയെപ്പറ്റി എന്തു പറയുന്നു?
മോദി ഗ്യാരന്റിയെപ്പറ്റി വലിയ പ്രചാരണമാണ് നടത്തുന്നത്. എന്ത് അടിസ്ഥാനത്തിലാണിത് പറയുന്നതെന്ന് മനസിലാകുന്നില്ല. നാനൂറിൽ പത്ത് സീറ്റ് കേരളത്തിൽ നിന്ന് കിട്ടുമെന്നാണ് പ്രചാരണം. തമിഴ്നാട്ടിലും ഇതുതന്നെ പറയും. ഇതെല്ലാം വെറും പറച്ചിലാണ്. മോദിയെയും ബി.ജെ.പിയെയും ഉയർത്തിക്കാട്ടാൻ പല കേന്ദ്രങ്ങളും ശ്രമിക്കുന്നുണ്ട്.
എതിർസ്ഥാനാർത്ഥികളും ശക്തരാണല്ലോ?
അവരും അവരുടെ പാർട്ടിയും മുന്നണിയുമെല്ലാം അവരുടേതായ രീതിയിൽ പ്രവർത്തിക്കുന്നു. എൽ.ഡി.എഫിന് അതിന്റേതായ പ്രവർത്തനശൈലിയുണ്ട്.
പ്രചാരണത്തിൽ മുന്നോട്ടു വയ്ക്കുന്ന പ്രധാന ചർച്ചാവിഷയം?
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾ, മതേതരത്വവും ജനാധിപത്യവും നേരിടുന്ന ഭീഷണി, പൗരത്വ നിയമഭേദഗതി, പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ വില വർദ്ധനവ് എന്നിവ വളരെ പ്രധാനമാണ്. ഇവ മൂലം കേരളത്തിനുണ്ടാകുന്ന ദോഷങ്ങളെപ്പറ്റി ജനങ്ങൾ ബോധവാന്മാരാണ്.
തിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമോ?
സംസ്ഥാനഭരണം ചർച്ച ചെയ്യപ്പെടുമെങ്കിലും പ്രധാന ഘടകമാകില്ല. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പായതിനാൽ കേന്ദ്രസർക്കാർ നയങ്ങൾ നന്നായി ചർച്ച ചെയ്യപ്പെടും. അത്തരം നയങ്ങൾ കേരളത്തിനുണ്ടാക്കുന്ന ദോഷങ്ങളും വിഷയമായിട്ടുണ്ട്. സംസ്ഥാനത്തിന് അർഹതപ്പെട്ട ഫണ്ട് തരാത്തത് ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി ജനങ്ങൾക്കറിയാം.
കൂടുതൽ സ്ത്രീ വോട്ടർമാർ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് ശ്രുതിയുണ്ട്?
അതൊക്കെ വെറും പ്രചാരണമാണ്. ബി.ജെ.പിക്കാരായവർ ചെയ്യുമായിരിക്കും. അല്ലാത്തവർ എങ്ങനെ ചെയ്യാനാണ്?. ഇതുൾപ്പെടെ പലതും ബി.ജെ.പി പറഞ്ഞു പ്രചരിപ്പിക്കുകയാണ്. അതൊന്നും വിലപ്പോകില്ല. മാത്രമല്ല, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ആദായനികുതി വകുപ്പ് തുടങ്ങിയവയെയും ദുരുപയോഗം ചെയ്യുന്നു.
തിരഞ്ഞെടുപ്പ് ഫണ്ട്?
ഞങ്ങൾ പ്രാദേശികമായി ഫണ്ട് ശേഖരിച്ചാണ് പ്രവർത്തിക്കുന്നത്. മറ്റെവിടെ നിന്നും പണം വരാനില്ല. ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ സാമഗ്രികൾ തയ്യാറാക്കുന്നതും മറ്റും പ്രാദേശികമായാണ്.