ഇസ്രയേൽ തിരിച്ചടിച്ചു; ഒന്നും മിണ്ടാതെ ഇറാൻ
ടെൽ അവീവ്: ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് ഇറാൻ മണ്ണിൽ അപ്രതീക്ഷിത തിരിച്ചടി നൽകി ഇസ്രയേൽ. തന്ത്രപ്രധാന ആണവ കേന്ദ്രങ്ങൾ നിലകൊള്ളുന്ന മദ്ധ്യ ഇറാനിലെ ഇസ്ഫഹാനിൽ ഇന്നലെ പുലർച്ചെയായിരുന്നു ഇസ്രയേൽ ആക്രമണം. ഏതാനും ഡ്രോണുകൾ തകർത്തെന്നും ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നും ഇറാൻ സ്പേസ് ഏജൻസി വക്താവ് ഹൊസൈൻ ദലിറിയാൻ പറഞ്ഞു. ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ 85- ാം പിറന്നാൾ ദിനമായിരുന്നു ഇന്നലെ.
ആക്രമണം നടത്തിയെന്ന് ഇസ്രയേലോ, ഇസ്രയേലാണ് പിന്നിലെന്ന് ഇറാനോ സ്ഥിരീകരിച്ചിട്ടില്ല. യു.എസ് ഉദ്യോഗസ്ഥരാണ് വിവരം പുറത്തുവിട്ടത്. ' നുഴഞ്ഞുകയറ്റക്കാർ' പറത്തിയ ഡ്രോണുകൾ തകർത്തെന്നാണ് ഇറാൻ മാദ്ധ്യമങ്ങൾ പറയുന്നത്. ഇസ്രയേലി മിസൈൽ ഇസ്ഫഹാനിൽ പതിച്ചെന്ന് റിപ്പോർട്ടുണ്ടായെങ്കിലും ഇറാൻ തള്ളി.
സംഭവിച്ചത്
പുലർച്ചെ ഇസ്ഫഹാനിൽ സ്ഫോടനം
ഇറാൻ നഗരങ്ങളിലുടനീളം വ്യോമപ്രതിരോധം സജീവമാക്കി
ആക്രമണം ഷഹിദ് സലാമി എയർബേസ് ലക്ഷ്യമിട്ട്
ടെഹ്റാനിലെ ഇമാം ഖൊമേനി വിമാനത്താവളം അടച്ചു
ടെഹ്റാൻ, ഇസ്ഫഹാൻ, ഷിറാസ് എന്നിവിടങ്ങളിലെ വ്യോമപാത അടച്ചു
എമിറേറ്റ്സ്, ഫ്ലൈദുബായ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ഇസ്ഫഹാൻ പ്രവിശ്യ
ഇറാനിലെ മൂന്നാമത്തെ വലിയ നഗരമാണ് ഇസ്ഫഹാൻ
നതാൻസിലെ യുറേനിയം സമ്പുഷ്ടീകരണ ശാല അടക്കം നിരവധി ആണവ കേന്ദ്രങ്ങൾ
ഇവ സുരക്ഷിതമെന്ന് ഇറാൻ
അടിക്ക് തിരിച്ചടി
ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ തകർത്തതോടെ ഇരുരാജ്യങ്ങളും തമ്മിൽ വർഷങ്ങളായി തുടർന്ന നിഴൽ യുദ്ധം നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിതുറന്നു. ആക്രമണത്തിൽ ഇറാന്റെ 2 ജനറൽമാർ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. പ്രതികാരമായി കഴിഞ്ഞ ഞായറാഴ്ച ഇസ്രയേലിന് നേരെ ഇറാൻ മണ്ണിൽ നിന്ന് വ്യോമാക്രമണുണ്ടായി. ഇറാൻ വിക്ഷേപിച്ച 99 ശതമാനം ഡ്രോണുകളും മിസൈലുകളും ഇസ്രയേൽ തകർത്തു. ഇതോടെ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. ഇസ്രയേലിനെ തകർക്കുമെന്ന് ഇറാനും.
ഇസ്രയേലിലേക്കുള്ള
സർവീസ് നിറുത്തി
എയർ ഇന്ത്യ
ന്യൂഡൽഹി: ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിറുത്തിവച്ച് എയർ ഇന്ത്യ. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഈ മാസം 30 വരെയാണ് സർവീസുകൾ നിറുത്തിയതെന്ന് എയർ ഇന്ത്യ അറിയിച്ചു.
ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിനും ഡൽഹിക്കുമിടയിൽ പ്രതിവാരം നാല് വിമാന സർവീസുകളാണ് എയർ ഇന്ത്യക്കുള്ളത്. നേരത്തേ ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകും. സുരക്ഷയ്ക്കാണ് മുൻഗണനയെന്നും എയർ ഇന്ത്യ എക്സിലൂടെയാണ് അറിയിച്ചു.