മുംബയിൽ ബിഷ്‌ണോയി സംഘം ആക്രമണം നടത്തുമെന്ന് സന്ദേശം

Sunday 21 April 2024 12:45 AM IST

മുംബയ്: ലോറൻസ് ബിഷ്‌ണോയിയുടെ സംഘം മുംബയിൽ ആക്രമണം നടത്താൻ ലക്ഷ്യമിടുന്നുവെന്ന് അജ്ഞാത സന്ദേശം. മുംബയ് പോലീസിന്റെ കൺട്രോൾ റൂമിലേക്കാണ് സന്ദേശമെത്തിയത്. ഫോൺ കാളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി. തുടർനടപടികൾക്കായി ലോക്കൽ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടു. ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിനെതിരായ ആക്രമണത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ബിഷ്‌ണോയി ആക്രമണം ലക്ഷ്യമിടുന്നുവെന്ന അജ്ഞാത സന്ദേശം വരുന്നത്. സൽമാൻ ഖാന്റെ വസതിക്ക് സമീപത്തു നിന്ന് ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ടാക്‌സി വിളിച്ച യുവാവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

നിലവിൽ തിഹാർ ജയിലിലാണ് ലോറൻസ് ബിഷ്‌ണോയി.എന്നാൽ ജയിലിനുള്ളിൽ നിന്ന് തയ്യാറാക്കുന്ന പദ്ധതി അനുസരിച്ച് പ്രവർത്തിക്കുന്ന 700ൽ അധികം ഷാർപ്പ് ഷൂട്ടർമാരാണ് ലോറൻസ് ബിഷ്‌ണോയി സംഘത്തിലുള്ളത്.
ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിവയ്പ് നടന്ന സംഭവത്തിന് പിന്നാലെ വീണ്ടും ചർച്ചയാവുകയാണ് ലോറൻസ് ബിഷ്‌ണോയി എന്ന മാഫിയാ തലവൻ. 1998ൽ കൃഷ്ണ മൃഗത്തെ കൊന്ന കേസിൽ സൽമാൻ ഖാൻ പ്രതിയായതിന് പിന്നാലെയാണ് ലോറൻസ് ബിഷ്‌ണോയി സൽമാൻ ഖാന് പിന്നാലെ കൂടിയത്. അടുത്തിടെ ലോറൻസ് ബിഷ്‌ണോയി ഗോൾഡി ബ്രാർ സംഘത്തിന്റെ വധഭീഷണി സൽമാൻ ഖാന് ലഭിക്കുകയും ചെയ്തു. ബിഷ്‌ണോയി വിഭാഗത്തിന്റെ വിശുദ്ധമൃഗമാണ് കാലാഹിരൺ എന്ന കൃഷ്ണമൃഗം. ആന്റിലോപ്പ് വിഭാഗത്തിലുള്ള ഈ ചെറുമാനുകളെ സിനിമാ ചിത്രീകരണത്തിനായി എത്തിയ സൽമാൻ ഖാനും സംഘവും വേട്ടയാടിയതിനെ തുടർന്നാണ് പകയുടെ തുടക്കം.

പഞ്ചാബ് സർവ്വകലാശാലയിലെ പഠന കാലത്താണ് ഗോൾഡി ബ്രാറുമായി ലോറൻസ് ചങ്ങാത്തത്തിലായത്. 2018ലാണ് ലോറൻസ് ബിഷ്‌ണോയി സംഘാംഗം സൽമാൻ ഖാനെതിരെ ആദ്യമായി വധശ്രമം നടത്തിയത്. ലോറൻസ് ബിഷ്‌ണോയി സംഘാംഗായ സാംപത് നെഹ്ര പൊലീസ് പിടിയിലായതോടെ ഈ ശ്രമം പാളി. കഴിഞ്ഞ ദിവസം നടന്ന വെടിവയ്പിന് പിന്നിൽലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനാണെന്ന് സൂചനയുണ്ട്.

Advertisement
Advertisement