കർഷകർക്ക് ഇനി കിട്ടാനുള്ളത് 12 കോടി......... പുഞ്ചക്കൃഷിയിൽ കണ്ണീർ കൊയ്ത്ത്

Tuesday 23 April 2024 12:45 AM IST

കോട്ടയം : ഉദ്യോഗസ്ഥരുടെ അലംഭാവം പുഞ്ചക്കൃഷിയിറക്കിയ കർഷകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നു. നെല്ല് സംഭരിച്ച വകയിൽ ഇനി കിട്ടാനുള്ളത് 12 കോടി രൂപയാണ്. മുപ്പതു ശതമാനത്തോളം പാടങ്ങളിൽ ഇനിയും കൊയ്ത്ത് പൂർത്തിയാകാനുണ്ട്. ആ നെല്ല് കൂടി സംഭരിക്കുമ്പോൾ കുടിശിക 15 കോടി കവിഞ്ഞേക്കും. 52.3 കോടി രൂപ വരുന്ന 18469 ടൺ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. 40.72 കോടി നൽകി. ഇനി 4088 ടൺ നെല്ലിന്റെ പണം നൽകാനുണ്ട്. കോട്ടയത്ത് പാഡി മാർക്കറ്റിംഗ് ഓഫീസർ ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. പകരം ചുമതലയുള്ള തിരുവനന്തപുരം പാഡി ഓഫീസർ ഇവിടേക്ക് വരാറേയില്ല. അതിനാൽ കീഴ് ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കാനാകുന്നില്ല. സംഭരിച്ച നെല്ലിന് നൽകുന്ന പി.ആർ.എസും ഇക്കാരണത്താൽ വൈകുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടമായതിനാൽ പുതിയ നിയമനം നടക്കുന്നില്ല.

കൊയ്ത്ത് പൂർത്തിയാകാത്തതിനാൽ കർഷക പ്രതിഷേധത്തെ തുടർന്ന് തണ്ണീർമുക്കം ബണ്ടിന്റെ 29 ഷട്ടറുകളേ തുറന്നിട്ടുള്ളൂ. 61 ഷട്ടറുകൾ തുറക്കാനുണ്ട്. പോള പൂർണമായി മാറണമെങ്കിൽ മുഴുവൻ ഷട്ടറും തുറന്ന് നല്ല ഒഴുക്കുണ്ടാകണം. സംഭരണം പൂർത്തിയാകുന്നതും വൈകിയേക്കും.

കുന്നുകൂടി നെല്ല്, മഴയിൽ പതിരാകുമോ

ജില്ലയിലെ വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒൻപതിനായിരം, തിരുവായിക്കരി പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകളായിട്ടും സംഭരണമായില്ല. പോള ശല്യം കാരണം നെല്ല് പാടത്തു കിടക്കുകയാണ്. വേനൽ മഴയിൽ നെല്ല് നനഞ്ഞു കിളിർക്കാനും തുടങ്ങി. പഴുക്കാനിലം കായൽ ഭാഗത്ത് കനത്തിൽ പോള അടിഞ്ഞുകിടക്കുകയാണ്. യന്ത്രംഘടിപ്പിച്ച വള്ളം മുന്നോട്ട് നീങ്ങില്ല. പുതുപ്പള്ളി, പനച്ചിക്കാട്, വാഴപ്പള്ളി, പായിപ്പാട്, നാട്ടകം, വാകത്താനം, കോട്ടയം, കുമാരനല്ലൂർ പ്രദേശങ്ങളിലെ സംഭരണം ഇനിയും പൂർത്തിയായിട്ടില്ല.

വില പേശി മില്ലുകാർ

വേനൽ മഴ ശക്തമായാൽ നെല്ലിൽ ഈർപ്പം കൂടും. ഇതുവഴി വില കുറയ്ക്കാൻ മില്ലുകാർ രംഗത്തെത്തും. ഒടുവിൽ ഗത്യന്തരമില്ലാതെ അവർ പറയുന്ന വിലയ്ക്ക് നെല്ല് കൊടുക്കേണ്ട ഗതികേടിലാണ് കർഷകർ. സംഭരണം സജീവമാക്കാതെ സ്വകാര്യമില്ലുകൾ മെല്ലപ്പോക്ക് തുടരുകയാണെന്നാണ് കർഷകരുടെ പരാതി. പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് മുളയ്ക്കാതെ പരിപാലിക്കാനും കർഷകന് ഇരട്ടി ചെലവാണ്. നെല്ല് സംരക്ഷിക്കാൻ അടച്ചുറപ്പുള്ള സംവിധാനവുമില്ല

''സംഭരിച്ച നെല്ലിന്റെ പണം വൈകുന്നതും പാഡി ഓഫീസറെ നിയമിക്കാത്തതും സർക്കാരിന്റെ അനാസ്ഥകൊണ്ടാണ്. പോള ശല്യം ഇല്ലാതാക്കാനും ഒരു നടപടിയും ഉണ്ടാകുന്നില്ല. ബണ്ട് ഷട്ടറുകൾ പൂർമമായ് തുറക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.

-മദൻ ലാൽ (നെൽകർഷകൻ)

Advertisement
Advertisement