പിറന്നാൾ ദിനത്തിൽ 10 വയസുകാരിയുടെ ജീവനെടുത്തത് കേക്കിലെ കൃത്രിമ മധുരം
അമൃത്സർ: പഞ്ചാബിൽ പിറന്നാൾ ദിനത്തിൽ കേക്ക് കഴിച്ച് 10 വയസുകാരി മരിച്ചത് കേക്കിലടങ്ങിയ അമിതമായ കൃത്രിമ മധുരമാണ് പരിശോധനയിൽ കണ്ടെത്തിയത്. മാർച്ച് 24നായിരുന്നു മൻവിയുടെ ജീവൻ കവർന്ന സംഭവം.
പിറന്നാളിന് പട്യാലയിലെ ബേക്കറിയിൽ നിന്നാണ് കേക്ക് പെൺകുട്ടിയുടെ കുടുംബം ഓൺലൈൻ വഴി കേക്ക് വാങ്ങിയത്.
കേക്ക് കഴിച്ച കുട്ടിയുടെ കുടുംബത്തിലെ അംഗങ്ങൾക്കും വിഷബാധയേറ്റിരുന്നു. കേക്കിന്റെ സാംപിൾ പരിശോധിച്ചതിന്റെ ഫലം തിങ്കളാഴ്ചയാണ് പുറത്തുവന്നത്. കേക്കിൽ അമിതമായ അളവിൽ കൃത്രിമ മധുരമായ സാക്കറിൻ ചേർത്തതായി പരിശോധനയിൽ കണ്ടെത്തി.
പതിവായി കേക്കുകളിൽ ഉപയോഗിക്കുന്നത് ഈ പദാർഥമാണെന്ന് ജില്ലാ ഹെൽത്ത് ഓഫിസർ ഡി.എച്ച്.ഒ ഡോ. വിജയ് ജിൻഡാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. സാധാരണ രീതിയിൽ ഇതിന്റെ ചെറിയ അളവാണ് ഭക്ഷണപദാർഥങ്ങളിലും ചേർക്കുന്നത്. അളവ് കൂടിപ്പോയാൽ അത് രക്തത്തിലെ ഗ്ലൂക്കോസിന്റെ ക്രമാതീതമായി അളവ് വർധിക്കാൻ കാരണമാകും. സാക്കറിൻ ചെറുകുടലിലെ സ്വാഭാവിക ബാക്ടീരിയകളെ നശിപ്പിക്കുമെന്നും അത് ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ ബേക്കറിയുടമക്കെതിരെ കേസെടുത്തിരുന്നു.ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പിഴയും ചുമത്തും.
മൻവി കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കേക്ക് കഴിച്ചയുടൻ പെൺകുട്ടിയടക്കമുള്ളവർ രോഗബാധിതരായി. മൻവിക്ക് ഛർദിയും തുടങ്ങി. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പേ മരണപ്പെടുകയായിരുന്നു.