അടുത്ത മഹാമാരിയുടെ ഉറവിടം കെനിയൻ ഗുഹ ?

Tuesday 23 April 2024 7:27 AM IST

നെയ്റോബി: ലോകത്തെ ഏറ്റവും അപകടകാരിയായ ഗുഹ എന്നറിയപ്പെടുന്ന കെനിയയിലെ എൽഗോൺ നാഷണൽ പാർക്കിലെ കിതും ഗുഹയ്ക്കെതിരെ മുന്നറിയിപ്പുമായി ശാസ്ത്രലോകം രംഗത്ത്. അടുത്ത മഹാമാരിക്ക് ഈ ഗുഹ കാരണമായി മാറിയേക്കാമെന്നാണ് പഠനം. മനുഷ്യ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ചില വൈറസുകളുടെ ഉത്ഭവ കേന്ദ്രമായാണ് കിതും ഗുഹയെ കണക്കാക്കുന്നത്. എബോള,​ മാർബർഗ് വൈറസുകൾ ഇവിടെ നിന്നാണ് ആരംഭിച്ചതെന്ന് കരുതുന്നു. മാർബർഗ് വൈറസിനെതിരെയാണ് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ) അടക്കം ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാർബർഗിന് പകർച്ചവ്യാധി സാദ്ധ്യതയുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു. 88 ശതമാനം വരെയാണ് മാർബർഗിന്റെ മരണ നിരക്ക്. എബോളയുമായി ഏറെ സാമ്യമുണ്ട്. മദ്ധ്യ ആഫ്രിക്കയിൽ വ്യാപകമായി കണ്ടുവരുന്ന പഴംതീനി വവ്വാലുകളാണ് വൈറസിന്റെ ഉറവിടം. ഇവ വഴി മനുഷ്യർക്കിടെയിൽ രോഗവ്യാപനം സംഭവിക്കുന്നു. മാർബർഗിന് നിലവിൽ വാക്സിനോ പ്രത്യേക മരുന്നോ ഇല്ല. മാർബർഗ് നേരത്തെ തന്നെ കണ്ടെത്തപ്പെട്ടതാണെങ്കിലും ഇതിന്റെ കേസുകൾ വർദ്ധിക്കുന്നതാണ് ഇപ്പോൾ ആശങ്കകൾക്ക് ഇടവരുത്തിയിരിക്കുന്നത്.

1980ൽ കിതും ഗുഹയിൽ അന്വേഷണത്തിനെത്തിയ ഒരു ഫ്രഞ്ച് എൻജിനിയർ മാർബർഗ് ബാധിച്ച് മരിച്ചിരുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ ഒരു ഡാനിഷ് ബാലനും രോഗത്തിന് ഇരയായി മരണമടഞ്ഞു.

ആന, പോത്ത്, പുള്ളിപ്പുലികൾ തുടങ്ങി മേഖലയിലെ വന്യജീവികൾ ഈ ഗുഹയിലെ നിത്യസന്ദർശകരാണ്. 600 അടി താഴ്ചയുള്ള ഈ ഗുഹയിലെ വൈറസ് വാഹകരായ വവ്വാലുകളിൽ നിന്ന് രോഗം വന്യജീവികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും പടരാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

 മാർബർഗ്

 1967ൽ ജർമ്മനിയിലെ മാർബർഗ് നഗരത്തിൽ വച്ച് ആദ്യമായി തിരിച്ചറിഞ്ഞു

 പിന്നീട് നടത്തിയ അന്വേഷണത്തിൽ ആഫ്രിക്കയുടെ പല ഭാഗത്തും കണ്ടെത്തി

 മാർബർഗിലെ ഒരു ലബോറട്ടറിയിലേക്കെത്തിച്ച ആഫ്രിക്കൻ കുരങ്ങുകളിൽ നിന്നാണ് മനുഷ്യരിലേക്ക് പടർന്നത്
 വവ്വാലുകളിൽ നിന്നോ വൈറസ് വാഹകരായ മറ്റ് മൃഗങ്ങളിൽ നിന്നോ പടരുന്നു

 മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കും പടരുന്നു

 2004 - 2005 കാലയളവിൽ അംഗോളയിൽ വൈറസ് ബാധിച്ച 252 പേരിൽ 227 പേരും മരിച്ചിരുന്നു

 കഴിഞ്ഞ വർഷം ഇക്വറ്റോറിയൽ ഗിനിയിൽ 35ഉം ടാൻസാനിയയിൽ 6 പേർ വീതം മരിച്ചു

 ലക്ഷണങ്ങൾ

 കടുത്ത പനി

 തലവേദന

 ശരീരവേദന

 നാഡീവ്യവസ്ഥയുടെ തകരാർ

 മസ്തിഷ്‌കജ്വരം

 ഛർദ്ദി

 രക്തസ്രാവം

Advertisement
Advertisement