തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് 6 മുതൽ 27ന് പുലർച്ചെ 6 വരെ നിരോധനാജ്ഞ

Wednesday 24 April 2024 3:46 AM IST

തിരുവനന്തപുരം: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് 6മുതൽ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6വരെ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ജെറോമിക് ജോർജ് ഉത്തരവിട്ടു.നിരോധനാജ്ഞാ കാലയളവിൽ നിയമവിരുദ്ധമായ സംഘംചേരൽ,പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ,ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകരുടെയും പ്രചാരകരുടെയും സാന്നിദ്ധ്യം,ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം,ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദർശനം,അഭിപ്രായ സർവേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള തിരഞ്ഞെടുപ്പ് സർവേകളോ സംപ്രേഷണം ചെയ്യൽ എന്നിവ പാടില്ല.


പോളിംഗ് സ്റ്റേഷനിലെ നിരീക്ഷകർ,സൂക്ഷ്മ നിരീക്ഷകർ,ക്രമസമാധാന പാലന ചുമതലയുള്ളവർ,പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ എന്നിവർ ഒഴികെയുള്ളവർ പോളിംഗ് സ്‌റ്റേഷന് 100 മീറ്റർ ചുറ്റളവിൽ സെല്ലുലാർ,കോർഡ്ലസ് ഫോണുകൾ,വയർലെസ് സെറ്റുകൾ എന്നിവ ഉപയോഗിക്കരുത്.

പോളിംഗ് ദിനത്തിൽ പോളിംഗ് സ്‌റ്റേഷന് 200 മീറ്റർ പരിധിയിൽ ഇലക്ഷൻ ബൂത്തുകൾ സജ്ജീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുത്.പോളിംഗ് സ്റ്റേഷന് 200 മീറ്റർ പരിധിക്ക് പുറത്ത് ഒന്നിലധികം ഇലക്ഷൻ ബൂത്തുകൾ സജ്ജീകരിക്കരുത്.സെക്ഷൻ 134 ബി പ്രകാരം ആയുധം കൈവശം വയ്ക്കാൻ അനുമതിയുള്ളവർ ഒഴികെയുള്ളവർ പോളിംഗ് സ്റ്റേഷനിലോ സമീപപ്രദേശങ്ങളിലോ ആയുധം പ്രദർശിപ്പിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും നിരോധനമുണ്ട്.

വോട്ടിംഗ് കേന്ദ്രം,ഷോപ്പിംഗ് മാൾ,വ്യാപാര കേന്ദ്രങ്ങൾ,സിനിമ തിയേറ്റർ,മറ്റു വിനോദകേന്ദ്രങ്ങൾ, വിവാഹം പോലുള്ള സാമൂഹിക ചടങ്ങുകൾ, സ്വകാര്യ പരിപാടികൾ തുടങ്ങിയ ഇടങ്ങളിൽ സമാധാനത്തിന് ഭംഗം വരാതെ, ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾക്ക് നിരോധനാജ്ഞ ബാധകമല്ല.

നിശബ്ദ പ്രചാരണ വേളയിലെ വീടുകൾ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ല. അവശ്യസേവനവിഭാഗം ജീവനക്കാർ, ക്രമസമാധാന ജോലിയുള്ളവർ എന്നിവർക്കും നിരോധനം ബാധകമല്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

Advertisement
Advertisement