വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം; പ്രതിക്ക് നാല് വർഷം കഠിന തടവും 20,000 പിഴയും

Wednesday 24 April 2024 1:21 AM IST

നാദാപുരം: സ്കൂളിൽ പോകാൻ ബസ് കാത്ത് നില്കുകയായിരുന്ന വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് നാല് വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു. പേരാമ്പ്ര കൂത്താളി സ്വദേശി പാറേമ്മൽ വീട്ടിൽ മുഹമ്മദ് അസ്ലം (27) നെയാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എം. സുഹൈബാണ് ശിക്ഷ വിധിച്ചത്.

2023 ജൂൺ 23 ന് പേരാമ്പ്ര ചാനിയം കടവ് റോഡിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നില്ക്കുകയായിരുന്ന അതിജീവിതയെ അതുവഴി വന്ന സ്വിഫ്റ്റ് കാർ ഓടിച്ച പ്രതി വണ്ടി നിർത്തി കൈക്ക് കയറി പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് കേസ്. പേരാമ്പ്ര പൊലീസ് ചാർജ് ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ ജിതിൻ വാസ്. കെ, എ.എസ്.ഐ. ശ്രീജ സി. എന്നിവരാണ് അന്വേഷണം നടത്തിയത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് ഒമ്പത് സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.എം. ഷാനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Advertisement
Advertisement