കേരളത്തിൽ പോളിംഗ് 71.16% വീട്ടിൽ വോട്ട്, പോസ്റ്റൽ വോട്ട് ചേരുമ്പോൾ ശതമാനം കൂടും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 71.16% പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഒരിടത്തും റീപോളിംഗില്ല. തപാൽ വോട്ടും വീട്ടിലെ വോട്ടും ചേർക്കാതെയാണ് 71.16% പോളിംഗ് അന്തിമമായി പ്രഖ്യാപിച്ചത്. ഒന്നേമുക്കൽ ലക്ഷം വീട്ടിൽ വോട്ടും അരലക്ഷത്തോളം ഉദ്യോഗസ്ഥ പോസ്റ്റൽ വോട്ടും സൈനികരുടെ പോസ്റ്റൽ വോട്ടും ഉൾപ്പെടുത്തിയിട്ടില്ല. അതുകൂടി ഉൾപ്പെടുത്തുന്നതോടെ നേരിയ വ്യത്യാസം പോളിംഗ് ശതമാനത്തിലുണ്ടാകും. സൈനികരുടെ വോട്ടുകൾ വോട്ടെണ്ണുന്ന ദിവസം വരെ സ്വീകരിക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗിൽ ആറ് ശതമാനത്തോളം കുറവുണ്ടായി. അത് ചൂടുകൂടിയ കാലാവസ്ഥ മൂലമായിരിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ബൂത്തിലെത്തിയ എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം നൽകിയെന്നും ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തിയതിനാൽ പോളിംഗ് നീണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് ചെയ്തവർ 1,97,48,764
ആകെ വോട്ടർമാർ................... 2,77,49,159ഇനി
വോട്ട് ചെയ്തവർ.......................1,97,48,764 (71.16%)
വോട്ട് ചെയ്ത പുരുഷന്മാർ......94,67,612 (70.57%)
വോട്ട് ചെയ്ത സ്ത്രീകൾ............1,02,81,005 (71.72%)
വോട്ട് ചെയ്ത ട്രാൻസ് ജെൻഡർ.........147(40.05%)
വീട്ടിൽ വോട്ട് ചെയ്തവർ........... 1,65,205
പോസ്റ്റൽ വോട്ട്.................................. 39,111