അനുരാഗ് താക്കൂറിനെതിരെ നടപടിയെടുക്കണം: യെച്ചൂരി
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനുരാഗ് താക്കൂറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. കേന്ദ്രമന്ത്രിക്കെതിരെ നടപടി എടുത്തില്ലെങ്കിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മിഷന്റെ കഴിവിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും യെച്ചൂരി പറഞ്ഞു.
നരേന്ദ്രമോദിയുടെ പാത പിന്തുടർന്ന് അതേ നുണകൾ തന്നെയാണ് ഇപ്പോൾ അനുരാഗ് താക്കൂർ ആവർത്തിക്കുന്നത്. ബി.ജെ.പിയുടെ കൂടുതൽ നേതാക്കൾ ഇപ്പോൾ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷം വളർത്താനും മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ ഉപയോഗിക്കാനും ശ്രമിക്കുകയാണ്. ഇത്തരം ലംഘനങ്ങൾ മാദ്ധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വമേധയാ നടപടിയെടുക്കാൻ വിസമ്മതിച്ചതിൽ ഖേദമുണ്ട്. പരാതികളുടെ കുത്തൊഴുക്കിന് ശേഷമാണ് ബി.ജെ.പിക്ക് നോട്ടീസ് അയയ്ക്കുന്നത് വിവേകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടെത്തിയത്. അനുരാഗ് താക്കൂറിനും ബി.ജെ.പി അദ്ധ്യക്ഷനും ഉടൻ നോട്ടീസ് നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിക്കുന്നുവെന്നും കാലതാമസം കൂടാതെ നടപടിയെടുക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.