ബി.ജെ.പി ശ്രമം ഭരണഘടന മാറ്റാൻ: അഖിലേഷ് യാദവ്
ലഖ്നൗ: വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റാനാണ് ബി.ജെ.പി പദ്ധതിയെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ ബി.ജെ.പി ഒരു സീറ്റും നേടില്ലെന്നും സമാജ്‌വാദി പാർട്ടിക്ക് നേട്ടമുണ്ടാകുമെന്നും സംഭാലിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അവരുടെ ഭാഷ മാറ്റിയിരുക്കുന്നു. പരാജയപ്പെടുന്നവരുടെ ഭാഷയാണ് ഇപ്പോൾ. തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് കേൾക്കേണ്ടത് മൻ കി ബാത്തല്ല, ഭരണഘടനയാണ്. വോട്ടുചെയ്യാനുള്ള അവകാശം നഷ്‌ടപ്പെടുമെന്നതിനാൽ ജനങ്ങൾ ബി.ജെ.പിയെ പരാജയപ്പെടുത്തും.
ഭരണഘടന ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവരും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. ഭരണഘടന മാറ്റാൻ ശ്രമിക്കുന്നവരെ പൊതുജനം മാറ്റും.
ബി.ജെ.പി കർഷകരെ അവഹേളിച്ചു. 'ഇന്ത്യ" മുന്നണി സർക്കാർ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നും വിളകൾക്ക് എം.എസ്.പി നൽകുമെന്നും അഖിലേഷ് യാദവ് ഉറപ്പുനൽകി.