പൊലീസിനെ കൈയേറ്റം ചെയ്തു
നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിലെ നെടുവന്നൂർ സെന്റ് മേരീസ്‌പള്ളി പാരീഷ്‌ഹാളിലെ 72-ാം നമ്പർ ബൂത്തിൽ വൈകിയെത്തിയ വോട്ടർമാരെ തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കൈയേറ്റം ചെയ്യുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത എൽ.ഡി.എഫ് പ്രവർത്തകർക്കെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെയാണ് കേസ്.
വെള്ളിയാഴ്ച വോട്ടെടുപ്പിനിടെ വൈകിട്ട് ആറോടെയാണ് സംഭവം. പോളിംഗ് സമയം കഴിഞ്ഞെത്തിയവരെ വോട്ട് ചെയ്യിപ്പിക്കുന്നതിനെച്ചൊല്ലി യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിലുയുണ്ടായ തർക്കത്തിനിടെയാണ് എൽ.ഡി.എഫ് പ്രവർത്തകർ പൊലീസിനെ കൈയേറ്റം ചെയ്തത്.
യു.ഡി.എഫ് അനുകൂലികളായ രണ്ട് വോട്ടർമാർ പോളിംഗ് സമയം കഴിഞ്ഞ് ഒരുമിനിറ്റ് പിന്നിട്ടപ്പോഴാണ് എത്തിയത്. എൽ.ഡി.എഫ് പോളിംഗ് ഏജന്റിന്റെകൂടി അനുമതിയോടെ അവരെ വോട്ടുചെയ്യാൻ അനുവദിച്ചതിന് പിന്നാലെ മറ്റ് നാലുപേർകൂടി എത്തിയപ്പോൾ എൽ.ഡി.എഫുകാർ തടഞ്ഞു. തുടർന്നായിരുന്നു തർക്കം.