അശ്ലീല വീഡിയോ; ജെ.ഡി.എസ് പ്രതിരോധത്തിൽ  പ്രജ്വൽ ജർമ്മനിയിൽ

Monday 29 April 2024 12:20 AM IST

ബംഗളൂരു: ജെ.‌ഡി.എസ് അദ്ധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെ.ഡി.എസ് സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വിഡിയോകൾ പ്രചരിച്ചതോടെ കർണാടകത്തിൽ രാഷ്ട്രീയപ്പോര്. ജെ.ഡി.എസ് പ്രതിരോധത്തിലായിരിക്കെ

പ്രജ്വൽ രാജ്യം വിട്ടെന്നും ജർമ്മനിയിലാണെന്നും റിപ്പോർട്ടുകൾ വന്നു.

സംഭവം വിവാദമായതോടെ പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രജ്വലിന്റെ പിതൃസഹോദരനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കി. പ്രജ്വൽ രാജ്യം വിട്ടെങ്കിൽ പ്രത്യേക അന്വേഷണസംഘം അദ്ദേഹത്തെ തിരികെ കൊണ്ടുവരുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

'ഞാനായാലും ദേവഗൗഡയായാലും സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേക സംഘം അന്വേഷണം തുടങ്ങി. വിദേശത്തുനിന്ന് എസ്‌.ഐ.ടി സംഘം പ്രജ്വലിനെ തിരികെ കൊണ്ടുവരും. അക്കാര്യത്തിലൊന്നും എനിക്ക് ആശങ്കയില്ല-കുമാരസ്വാമി അറിയിച്ചു. ദേവഗൗഡയുടെ മകൻ എച്ച്.ഡി.രേവണ്ണയുടെ മകനാണ് പ്രജ്വൽ രേവണ്ണ.

കർണാടകയിലെ ഹാസൻ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്ന 26നു രണ്ടുദിവസം മുൻപാണ് പ്രജ്വലിന്റേതെന്ന പേരിൽ അശ്ലീല വിഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. 25ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യർത്ഥിച്ചു. വോട്ടെടുപ്പിനു പിറ്റേന്നാണ് സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.

ഹാസനിലെ സിറ്റിംഗ് എം.പിയാണ് 33കാരനായ പ്രജ്വൽ . 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് പ്രജ്വൽ ആദ്യമായി ജയിച്ചത്. 2004 മുതൽ 2019 വരെ എച്ച്.ഡി.ദേവഗൗഡയുടെ മണ്ഡലമായിരുന്നു ഹാസൻ.

മോർഫ് ചെയ്‌തത്

അതേസമയം,​ വീഡിയോകൾ മോർഫ് ചെയതാണെന്നാണ് ജെ.ഡി.എസിന്റെ വാദം. ഇതിനിടെ വീഡിയോ വ്യാജമാണെന്നും മോർഫ് ചെയ്തിട്ടുണ്ടെന്നും കാട്ടി പ്രജ്വൽ പരാതി നൽകി. തന്റെ പ്രതിച്ഛായ തകർക്കാനും വോട്ടർമാരുടെ മനസു മാറ്റാനുമാണ് വീഡിയോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

Advertisement
Advertisement