ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റു, ഒടുവിൽ മരണം, നിസാമുദ്ദീൻ ക്രിമിനൽ കേസുകളിൽ പ്രതി

Monday 29 April 2024 9:01 AM IST

മലപ്പുറം: പെരിന്തൽമണ്ണയിലെ കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിച്ചതിനെ തുട‌ർന്നുള്ള സംഭവവികാസങ്ങളിൽ പരിക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീൻ ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രിയോടെ ലഹരി ഉപയോഗിച്ച് അക്രമാസക്തനായ നിസാമുദ്ദീൻ, സെയ്‌തലവി എന്നയാളെ കുത്തി പരിക്കേൽപ്പിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹം. പിന്നാലെ നിസാമുദ്ദീനെ നാട്ടുകാർ ചേർന്ന് കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെ ഇയാൾക്ക് മ‌‌ർദ്ദനമേറ്റതായി വിവരമുണ്ട്.

തുടർന്ന് ഗുരുതര പരിക്കോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് നിസാമുദ്ദീൻ മരിച്ചത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇതിനിടെ കഴിഞ്ഞദിവസം കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. പണിക്കർ റോഡിൽ കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം.

കൊല്ലപ്പെട്ട ശ്രീകാന്ത് നേരത്തെ എലത്തൂർ സ്റ്റേഷനിലെ ഒരു കൊലപാതക കേസിലെ പ്രതി ആണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.പ്രതിയെക്കുറിച്ച് സൂചനകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നു. ഓട്ടോയിൽ കയറിയ ഒരാളാണ് കൊലപാതകം നടത്തിയത് എന്നാണ് സൂചന. എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.

Advertisement
Advertisement