രാഹുൽ റായ്ബറേലിയിലേക്ക്: യു.ഡി.എഫ് ക്യാമ്പ് നിരാശയിൽ
കൽപ്പറ്റ: റായ്ബറേലിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത് വയനാട്ടിലെ യു.ഡി.എഫ് ക്യാമ്പിനെ നിരാശയിലാക്കി. 2019ൽ നാലു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച രാഹുൽ ഗാന്ധി വീണ്ടും വയനാട് മണ്ഡലത്തിൽ ജനവിധി തേടിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. സോണിയാഗാന്ധിയുടെ സ്വന്തം മണ്ഡലമായ റായ്ബറേലിയിൽ രാഹുൽ വിജയിക്കാൻ സാദ്ധ്യത കൂടുതലാണ്. അങ്ങനെയെങ്കിൽ വയനാട് രാഹുൽ ഉപേക്ഷിക്കുമെന്നാണ് പ്രവർത്തകർ കരുതുന്നത്. വയനാടുമായി വൈകാരികമായ അടുപ്പം ഉണ്ടെന്ന് പ്രഖ്യാപിച്ചശേഷമാണ് ജയസാദ്ധ്യത കൂടുതലുള്ള മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്നത്. രാഹുലിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നാൽ വിജയസാദ്ധ്യതയെ ബാധിക്കുമെന്നാണ് അവരുടെ ആശങ്ക. 2019ൽ ഉത്തർപ്രദേശിലെ അമേഠിയിലും രാഹുൽഗാന്ധി മത്സരിച്ചിരുന്നു. അന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി. ആ പരാജയം മണത്താണ് സിറ്റിംഗ് എം.പി കൂടിയായ രാഹുൽ ഗാന്ധി സുരക്ഷിത മണ്ഡലം എന്ന നിലയ്ക്ക് വയനാട്ടിലേക്ക് വന്നത്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ വലിയ വിമർശനമാണ് ബി.ജെ.പി ഉയർത്തിയത്. ലീഗിന്റെ പച്ച പതാകകൾ രാഹുൽ ഗാന്ധിയുടെ റോഡ്‌ഷോയിൽ കൂടുതലായി ഇടംനേടിയത് 2019 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഉത്തരേന്ത്യയിൽ പ്രചാരണ ആയുധമാക്കിയിരുന്നു. അതിനാൽ ഇത്തവണ പ്രചാരണത്തിൽ ലീഗിന്റെ കൊടി മാത്രമല്ല, സ്വന്തം പതാകയും കോൺഗ്രസ് ഉപയോഗിച്ചില്ല. കോൺഗ്രസ് ഉൾപ്പെട്ട ഇന്ത്യ മുന്നണിയിലെ സി.പി. ഐ നേതാവ് ആനി രാജയെയാണ് രാഹുൽഗാന്ധി വയനാട്ടിൽ നേരിട്ടത്. എൽ.ഡി.എഫ് ശക്തമായ മത്സരം കാഴ്ചവച്ചതോടെ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
രാഹുലിന്റെ രണ്ടാം മത്സരം മുന്നണിയുടെ സാദ്ധ്യത വർദ്ധിപ്പിക്കും: പി.കെ. കുഞ്ഞാലിക്കുട്ടി
ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യമാണെന്ന് മുസ്ളിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ പ്രധാനമന്ത്രിയും രണ്ട് സീറ്റിൽ മത്സരിച്ചിരുന്നു. രാഹുലിന്റെ റായ്ബറേലിയിലെ മത്സരം ഇന്ത്യ മുന്നണിയുടെ സാദ്ധ്യത വർദ്ധിപ്പിക്കും. രണ്ട് സീറ്റിൽ മത്സരിക്കണമെന്ന ആവശ്യം ലീഗും മുന്നോട്ടുവച്ചിരുന്നു. ഇത് രാഷ്ട്രീയ തീരുമാനമാണ്. അതിനെ ഇടതുപക്ഷം സ്വാഗതം ചെയ്യണം. മത്സരിക്കുന്ന വിവരം മറച്ചുവച്ച് വയനാടിനെ രാഹുൽ വഞ്ചിച്ചുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്ന് പറയുന്നവർ രാഹുൽ റായ്ബറേലിയിലും ജയിക്കുമെന്നാണ് പറയുന്നത്. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം വർദ്ധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഹുൽ ഗാന്ധിയുടേത് വഞ്ചന: സി.പി.എം
റായ്ബറേലിയിൽ മത്സരിക്കുന്നതിലൂടെ രാഹുൽഗാന്ധി വയനാട്ടിലെ ജനങ്ങളോട് കാണിച്ചത് വഞ്ചനയാണെന്ന് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ. യഥാർത്ഥത്തിൽ കോൺഗ്രസും യു.ഡി.എഫും വയനാട്ടിലെ ജനങ്ങളോട് മാപ്പുപറയുകയാണ് വേണ്ടത്. കഴിഞ്ഞ തവണ രാഹുൽഗാന്ധി തിരഞ്ഞെടുപ്പിന് മുമ്പുതന്നെ രണ്ടിടത്ത് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത്തവണ കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മറ്റൊരിടത്ത് മത്സരിക്കുന്നത് മിണ്ടാതിരുന്നു. വയനാട്ടുകാർ വീട്ടുകാരെന്ന് പറഞ്ഞാണ് രാഹുൽ ഇവിടെ മത്സരിച്ചത്. രാഹുൽ വയനാട്ടിൽ മത്സരിക്കാൻ പാടില്ലായിരുന്നു എന്നായിരുന്നു തങ്ങളുടെ നിലപാട്. മത്സരിക്കേണ്ടത് അമേഠിയിലോ, റായ്ബറേലിയിലോ അല്ലെങ്കിൽ ഉത്തരേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തിലോ ആയിരുന്നു. അതായിരുന്നു ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് കാണിക്കേണ്ടിയിരുന്ന രാഷ്ട്രീയ മര്യാദയെന്നും ഗഗാറിൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.