ഹിന്ദുക്കളെ തൃണമൂൽ രണ്ടാം തരം പൗരന്മാരാക്കി: മോദി
കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബർധമാൻ - ദുർഗാപൂർ, കൃഷ്ണനഗർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളികളിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെ നിരവധി അതിക്രമങ്ങൾ നടന്നു. കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് രാജ്യം ആഗ്രഹിച്ചു. പക്ഷേ തൃണമൂൽ കോൺഗ്രസ് അവസാനം വരെ പ്രതികളെ സംരക്ഷിച്ചു. എന്തുകൊണ്ടാണ് ബംഗാളിൽ ഹിന്ദുക്കൾ രണ്ടാംതരം പൗരന്മാരായത്. ഹിന്ദുക്കളെ ഭാഗീരഥി നദിയിൽ എറിയുമെന്ന് തൃണമൂൽ എം.എൽ.എ പ്രഖ്യാപിച്ചു. എന്തൊരു രാഷ്ട്രീയമാണിത്? തൃണമൂൽ കോൺഗ്രസിന് മനുഷ്യത്വത്തേക്കാൾ പ്രധാനം പ്രീണനമാണോ? -മോദി ചോദിച്ചു.
സന്ദേശ്ഖാലിയിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഈ ആയുധങ്ങൾ സംസ്ഥാനത്ത് ജനാധിപത്യം ശക്തിപ്പെടുത്താനാണോ. പ്രീണന രാഷ്ട്രീയം കാരണം തൃണമൂൽ കോൺഗ്രസ് പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുകയാണെന്നും കോൺഗ്രസും ടി.എം.സിയും ഇടതുപാർട്ടികളും പ്രീണന രാഷ്ട്രീയത്തിൽ മാത്രമാണ് വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞു.