കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്തുകൊന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ
മൂവാറ്റുപുഴ: കിടപ്പ് രോഗിയായ 84കാരിയെ കത്തിക്ക് കഴുത്തറുത്തുകൊന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. കുളങ്ങാട്ട് പാറയിൽ കത്രിക്കുട്ടിയാണ് (കുഞ്ഞിപ്പെണ്ണ്) കൊല്ലപ്പട്ടത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം. ഭർത്താവ് ജോസഫിനെ (പാപ്പൂഞ്ഞ് 86) പൊലീസ് അറസ്റ്റുചെയ്തു.
മകൻ ബിജുവിന്റെയും അവിവാഹിതയായ മകൾ ജോളിയുടെയും ഒപ്പമായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. വീടിനുള്ളിൽനിന്ന് നിലവിളി കേട്ട് ബിജുവും സഹോദരിയും മുറിയിലെത്തിയപ്പോൾ കത്രിക്കുട്ടിയെ കഴുത്തുമുറിഞ്ഞ് രക്തംവാർന്നൊഴുകുന്ന നിലയിൽ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ബിജു പൊലീസിൽ അറിയിച്ചു. കൊലപാതകത്തിനുശേഷം വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ജോസഫിനെ സമീപത്തുനിന്നുതന്നെ അറസ്റ്ര് ചെയ്യുകയായിരുന്നു.
ഇൻസ്പെക്ടർ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റുമക്കൾ: ബെന്നി, സെലിൻ, ജെസി. മരുമക്കൾ: ജോൺ, ജോയി, മിനി, ലത.