ജോർദാനിൽ വിസ്മയം തീർത്ത് കേരള സഹകരണ മാതൃക

Monday 06 May 2024 3:09 AM IST

ഏഷ്യാ- പസഫിക് മേഖലയിലെ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് സംഘടിപ്പിച്ച, ജോർദാനിൽ നടന്ന പതിനൊന്നാമത് ഏഷ്യാ- പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടി,​ ലോക സഹകരണമേഖലയ്ക്കു മുന്നിൽ കേരളത്തിന്റെ യശസുയർത്തുന്ന വേദിയായി. 29 രാജ്യങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് ഭാരവാഹികളും പങ്കെടുത്തതായിരുന്നു ഉച്ചകോടി. ഒരു സംസ്ഥാനത്തെ പ്രതിനിധീകരിക്കുവാൻ ക്ഷണം ലഭിച്ചിരുന്നത് കേരളത്തിനു മാത്രം!

ഏഷ്യാ- പസഫിക് മേഖലയിലെ 29 രാജ്യങ്ങളിലെ ജനസംഖ്യയിൽ 60 ശതമാനവും സഹകരണ സംഘങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടവരോ ഗുണഭോക്താക്കളോ ആണ്. അതിലാണ് കേരളം മുൻനിരയിലുള്ളത്. ഈ രംഗത്ത് നമ്മൾ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നു എന്നതാണ് സമ്മേളനത്തിൽ നമുക്കു ലഭിച്ച അംഗീകാരം തെളിയിക്കുന്നത്.

സമാനതയില്ലാത്ത കൈത്താങ്ങ്

പ്രളയങ്ങളുടെയും കൊവിഡിന്റെയും ദുരിതകാലങ്ങളിൽ കേരളത്തിലെ സഹകരണ മേഖല സർക്കാരിനും ജനങ്ങൾക്കും നൽകിയ വലിയ കൈത്താങ്ങിനു പുറമെ,​ കേരള ബാങ്ക് രൂപീകരണത്തിലൂടെ നാടിനു ലഭ്യമായ വലിയ സഹകരണ ധനകാര്യ സ്ഥാപനത്തിന്റെ മാതൃക, വൈവിധ്യവത്കരണത്തിലൂടെ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി നേടിയെടുത്ത പ്രൊഫഷണൽ മികവ്, കൺസ്യൂമർ- മാർക്കറ്റിംഗ് രംഗങ്ങളിലെ പ്രവർത്തനമികവ്,​ കാർഷിക സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ ഇടപെടലുകൾ എന്നിവയെല്ലാം അംഗരാഷ്ട്രങ്ങൾ മനസിലാക്കുകയും വിലയിരുത്തുകയും ചെയ്തു.

സഹകരണ പ്രസ്ഥാനങ്ങളെ മികച്ച വാണിജ്യ മാതൃകകളാക്കി പരിവർത്തനപ്പെടുത്തിക്കൊണ്ട് സമൂഹം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ എങ്ങനെ പ്രാപ്തമാക്കാമെന്ന വിഷയത്തെക്കുറിച്ചുള്ള,​ രണ്ടാം ദിനത്തിലെ ചർച്ചയിൽ പ്രബന്ധം അവതരിപ്പിച്ചപ്പോൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും, കേരള ബാങ്കിന്റെയും വിജയഗാഥകൾ ഏഷ്യൻ മേഖലയിലെ വിജയകരമായ മാതൃകകളാണെന്നും, കേരളത്തിന്റെ സാമ്പത്തിക, കാർഷിക, വിദ്യാഭ്യാസ, വ്യാവസായിക, ആരോഗ്യ, ഭവനനിർമ്മാണ, തൊഴിൽ, സ്ത്രീ- യുവജന ശാക്തീകരണ മേഖലകളിൽ സഹകരണ മേഖല വഹിച്ച പങ്കും ഞാൻ സൂചിപ്പിച്ചിരുന്നു. 2025 അന്താരാഷ്ട്ര സഹകരണ വർഷമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിന് അസൃതമായ പദ്ധതികൾ കേരളം ആവിഷ്കരിക്കും.

പങ്കാളിത്ത വികസനം

സഹകരണ പ്രസ്ഥാനങ്ങളും ഗവൺമെന്റും തമ്മിൽ സുസ്ഥിര വികസനത്തിനും,​ വികസന- ക്ഷേമപ്രവർത്തനങ്ങളിൽ എല്ലാവരെയും ചേർത്തു നിറുത്തുന്നതിനും വളർത്തിയെടുക്കേണ്ട പങ്കാളിത്തമായിരുന്നു വിഷയം. അതിന്റെ അടിസ്ഥാനത്തിലുള്ള,​ സർക്കാരും സഹകരണ സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം,​ സഹകരണ അതിജീവന ശേഷി, സുസ്ഥിര വികസനം, പ്രതിരോധശേഷി, വളർച്ചയുടെ പരിപാലനം എന്നിവ മന്ത്രിതല ഉച്ചകോടിയിൽ ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സഹകരണ സംഘങ്ങൾ നൂതനവും നേതൃത്വപരവുമായ പങ്ക് വഹിക്കണമെന്നാണ് ഉച്ചകോടി നിർദ്ദേശിച്ചത്.

പൊതു, സ്വകാര്യ മേഖലകളിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹകരണ സ്ഥാപനങ്ങൾ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം, പരിശീലനം, നൈപുണ്യ വികസനം എന്നിവയിൽ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് സഹകരണ സ്ഥാപനങ്ങൾക്ക് ഇടപെടാനാകും. അതിലേക്കാണ് കൂടുതൽ ശ്രദ്ധചെലുത്തേണ്ടത്. അതോടൊപ്പം പ്രാദേശിക, ദേശീയ തലങ്ങളിൽ ദേശീയ സഹകരണ പ്രസ്ഥാനവും പ്രാദേശിക പ്രസ്ഥാനവും തമ്മിൽ മികച്ച ബന്ധം ഉറപ്പാക്കേണ്ടതുണ്ടെന്ന നിർദേശവും മുന്നോട്ടുവച്ചു.

പുരോഗതിയുടെ

പുതിയ ചാലകം

പ്രവർത്തിക്കാനുള്ള എളുപ്പം, ബിസിനസ് സുസ്ഥിരത, സാമൂഹ്യ പ്രതിബദ്ധത, ജനാധിപത്യ ഭരണവും ശാക്തീകരണവും, തുല്യത, ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ, വളർച്ച, രൂപീകരണത്തിലെ ലാളിത്യം പരിമിതമായ ബാദ്ധ്യത എന്നിവയാണ് സഹകരണ സംഘങ്ങളുടെ പ്രധാന ശക്തി. അത് പുരോഗതിക്കുള്ള ശക്തിയായി രാജ്യങ്ങൾ ഉപയോഗപ്പെടുത്തണം. ഈ മേഖലയിലെ രാജ്യങ്ങളിൽ സഹകരണ സ്ഥാപനങ്ങളിലൂടെ സാമൂഹിക സാമ്പത്തിക വികസനം സുഗമമാക്കുന്നതിന് ഐ.സി.എ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയും സമൂഹത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനും അനുയോജ്യമായ കാര്യങ്ങൾ നടപ്പാക്കുകയും ചെയ്യും. സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിൽ നിയമനിർമ്മാണ പരിഷ്കാരങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. കേരളം സമഗ്ര നിയമപരിഷ്കരണം നടപ്പിലാക്കിയത് ഉച്ചകോടിയിൽ ഉയർത്തിക്കാണിക്കാനായത് വലിയ നേട്ടമായി.

സഹകരണത്തിന്റെ

സഹസ്ര സാദ്ധ്യത

വൈവിധ്യവത്കരണത്തിലും ആധുനികവത്കരണത്തിലും ശ്രദ്ധയൂന്നിക്കൊണ്ട് കേരളത്തിലെ സഹകരണ മേഖല പൂർവാധികം ശക്തമായി മുന്നോട്ടുപോകുന്നതിനുള്ള പദ്ധതികളും വ്യക്തമായി അവതരിപ്പിച്ചു. മാറുന്ന ലോക സാമ്പത്തിക സാഹചര്യത്തിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിലും, സുസ്ഥിരത ഉറപ്പാക്കുന്നതിലും,​ രാജ്യത്തെ ഉപജീവനമാർഗങ്ങളെയും ഗ്രാമീണ സമൃദ്ധിയെയും പിന്തുണയ്ക്കുന്നതിലും സഹകരണ സ്ഥാപനങ്ങൾക്ക് മുഖ്യ പങ്ക് വഹിക്കാനാകും. തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും. ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും നൈപുണ്യ വികസനം സഹായിക്കും. കൃഷി,​ കാർഷിക ബിസിനസിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, സുസ്ഥിരമായ ഉപജീവന നടപടികൾ അനുവർത്തിക്കുന്നതിലും കാർഷിക മേഖലയിലെ സഹകരണ സ്ഥാപനങ്ങളുടെ വിജയകരമായ പ്രവർത്തനങ്ങളുടെ ഇടപെടലുകൾ സഹായിക്കുമെന്ന് സമ്മേളനം വിലയിരുത്തി. അതിന് ഉതകുന്ന നയങ്ങൾ രൂപീകരിച്ച് യോജിച്ച പ്രവർത്തനങ്ങൾ സാദ്ധ്യമാക്കും.

ഉച്ചകോടി മുന്നൊട്ടുവച്ചിരിക്കുന്ന സഹകരണം പൂർണമായ അർത്ഥത്തിൽ സാദ്ധ്യമായാൽ ഹെൽത്ത് ടൂറിസം, വൃദ്ധജന പരിപാലനം,​ ആയുർവേദം, ഭക്ഷ്യ ഉത്പന്നങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതി തുടങ്ങിയ രംഗത്ത് കേരളത്തിന് മികച്ചനേട്ടം കൈവരിക്കാൻ സാധിക്കും. കയറ്റുമതി രംഗത്ത് ഈ സഹകരണത്തിലൂടെ വരുമാനവും തൊഴിൽ സാദ്ധ്യതയും വർദ്ധിക്കും. കൊച്ചിയിൽ നടന്നുവരുന്ന സഹകരണ എക്സ്പോ ഈ മേഖലയിലെ രാജ്യാന്തര പ്രദർശന വേദിയാക്കി ഉയർത്താൻ കഴിയും. ഈ വേദിയെ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തുവാനും,​ അതുവഴി ഈ മേഖലയിൽ ഒരു രാജ്യാന്തര സഹകരണ വിപണി ഒരുക്കുവാനും ഇതിലൂടെ സാദ്ധ്യമാവും.

കേന്ദ്ര സഹകരണ അ‍ഡിഷണൽ സെക്രട്ടറി പങ്കജ്കുമാർ ബൻസാൽ,​ സഹരണ സെക്രട്ടറി മിനി ആന്റണി, ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് ഇന്ത്യാ റീജിയൻ ഡയറക്ടർ ബാലസുബ്രമണ്യ അയ്യർ, ഐ.സി.എ ഏഷ്യാ പസഫിക് പ്രസിഡന്റ് ചന്ദ്രപാൽ സിംഗ് യാദവ് എന്നിവർ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളായി ഉച്ചകോടിയിൽ പങ്കെടുത്തു.

Advertisement
Advertisement