സ്കൂൾ തുറക്കൽ നിശ്ചയിച്ചു; ഇനി വേണ്ടത് ഫിറ്റ്നെസ്

Tuesday 07 May 2024 3:47 AM IST

വെഞ്ഞാറമൂട്: അടുത്ത അദ്ധ്യയന വർഷം ആരംഭിക്കാൻ ഒരുമാസം ബാക്കിനിൽക്കെ വിദ്യാലയങ്ങളിൽ ഫിറ്റ്നെസ് പരിശോധന നടത്താനുള്ള നടപടികൾക്ക് തുടക്കമാകുന്നു. സ്കൂ‌ളുകളിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നതിനും പരിശോധനയ്ക്കുമുള്ള നടപടികൾ ആരംഭിച്ചു.സ്കൂ‌ൾ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി ലഭിക്കുന്നതിന് അടിത്തറ മുതൽ മേൽക്കൂര വരെ ഫിറ്റാണെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെടണം.

2019ലെ കെട്ടിടനിർമ്മാണ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുൻപ് നിർമ്മാണം ആരംഭിച്ചതും അതിനുശേഷം പൂർത്തിയായതുമായ കെട്ടിടങ്ങൾക്ക് ഫയർ ആൻഡ് സേഫ്ടി സൗകര്യമൊരുക്കുന്നതിൽ ഇളവു നൽകി ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകാൻ നടപടിയുണ്ടാകും. സർട്ടിഫിക്കറ്റില്ലാതെ സ്കൂളുകൾ പ്രവർത്തിച്ചാൽ സ്കൂ‌ൾ മാനേജർമാരും പ്രഥമാദ്ധ്യാപകരും കുറ്റക്കാരാകും. അദ്ധ്യാപകർക്ക് ശമ്പളവും ലഭിക്കില്ല.

നിലവിൽ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്‌കൂൾ മേൽക്കൂരകൾ നീക്കം ചെയ്യുമ്പോൾ നോൺ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം സ്‌കൂളുകളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ചർച്ചയിൽ ടിൻ, അലൂമിനിയം ഷീറ്റ് മേഞ്ഞ സ്‌കൂൾ കെട്ടിടങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഫാൾസ് സീലിംഗ് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.തദ്ദേശ സ്ഥാപനങ്ങളാണ് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതിനായി വരും ദിവസങ്ങളിൽ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്‌കൂളുകൾ സന്ദർശിക്കും.

പരിശോധിക്കുന്നത്

കെട്ടിടത്തിന്റെ ബലം

അടിത്തറ

മേൽക്കൂര

കതക്,ജനൽ,തടിപ്പണികൾ

ഫയർ ആൻഡ് സേഫ്ടി


മേൽക്കൂരയായി ആസ്ബസ്റ്റോസ് ഷീറ്റുകൾ പാടില്ല

കെട്ടിടം, ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കിണറുകളിലെ സുരക്ഷാഭിത്തികൾ, മുന്നറിയിപ്പ് ബോർഡുകൾ, സ്കൂളും പരിസരവും വൃത്തിയാക്കൽ, കുടിവെള്ള സ്രോതസുകൾ വൃത്തിയാക്കൽ, ടോയ്‌ലെറ്റുകളുടെ അവസ്ഥ എന്നിവയും പരിശോധിക്കും

എയ്‌ഡഡ് സ്‌കൂളുകളിൽ മാനേജർമാർക്കും ഗവ.എൽ.പി, യു.പി സ്കൂളുകളിൽ ഗ്രാമപഞ്ചായത്തിനും ഹൈസ്‌കൂളുകളിൽ ജില്ലാ പഞ്ചായത്തിനുമാണ് അറ്റകുറ്റപ്പണികളുടെ ചുമതല.

Advertisement
Advertisement