രണ്ട് ഭാര്യമാരുമായി വാടക വീട്ടിൽ താമസം, അർദ്ധരാത്രിയ്‌ക്ക് ശേഷം അയിനുൾ ഹക്കിന്റെ കച്ചവടം ഇത്
പെരുമ്പാവൂർ: കണ്ടന്തറയിൽനിന്ന് 13.257 ഗ്രാം ഹെറോയിനുമായി അസാം സ്വദേശി അയിനുൾ ഹക്കിനെ (30) എക്‌സൈസ് പിടികൂടി. രണ്ട് ഭാര്യമാരുമായി കണ്ടന്തറ ഭാഗത്ത് വീടുവാടകയ്‌ക്കെടുത്ത് താമസിച്ച് ഹെറോയിൻ ബിസിനസ് നടത്തിവരികയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. ഇവരായിരുന്നു അസാമിൽ നിന്ന് ഹെറോയിൻ കേരളത്തിൽ എത്തിക്കുന്നത്. ചെറുകിട കച്ചവടക്കാർക്ക് അർദ്ധരാത്രിക്കുശേഷം ഓരോ ബോക്സ് ആയിട്ടാണ് ഇയാൾ കച്ചവടം നടത്തിവന്നിരുന്നത്. സ്ഥലങ്ങൾ മാറിമാറി ആയിരുന്നു കച്ചവടം.
കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഓഫീസ് റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 11 പ്രതികളിൽ നിന്നായി 57.739 ഗ്രാം ഹെറോയിൻ, കഞ്ചാവ് ചെടികൾ ഉൾപ്പെടെ 18.550 കിലോ കഞ്ചാവും കസ്റ്റഡിയിലെടുത്തു. കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ബിനു, പെരുമ്പാവൂർ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സലിം യൂസഫ്, സിവിൽ എക്‌സൈസ് ഓഫീസർ എം.ആർ. രാജേഷ്, പി.വി. വികാന്ത്, അമൽ മോഹനൻ, സുരേഷ് എ.ബി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.