 ഭർത്താവിന് ക്രൂരപീഡനം കൈകാലുകൾ കെട്ടിയിട്ട് ശരീരം പൊള്ളിച്ചു

Wednesday 08 May 2024 1:21 AM IST

ലക്‌നൗ: ഭർത്താവിനെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഭർത്താവിന്റെ കൈകാലുകൾ കെട്ടിയിടുകയും സിഗരറ്റുകൊണ്ട് ശരീരമാസകലം

പൊള്ളലേൽപ്പിക്കുകയും ചെയ്‌തു. ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശിനിയായ മെഹർ ജഹാനെയാണ് ഭർത്താവിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

മയക്കുമരുന്ന് നൽകി മയക്കിയശേഷം ഭാര്യ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു മെഹറിന്റെ ഭർത്താവ് മനാൻ സെയ്ദിയുടെ പരാതി. ഏപ്രിൽ 29 നായിരുന്നു സംഭവം. യുവതി പാലിൽ മയക്കുമരുന്ന് കലർത്തി നൽകി. ഇത് കുടിച്ചതോടെ യുവാവ് അബോധാവസ്ഥയിലായി. തുടർന്ന് കൈകാലുകൾ കെട്ടിയിട്ടു. പിന്നാലെ സിഗരറ്റ് കൊണ്ട് ദേഹമാസകലം പൊള്ളലേൽപ്പിച്ചു. ക്രൂരമായി മർദ്ദിച്ചു. കത്തികൊണ്ട് ജനനേന്ദ്രിയം മുറിക്കാൻവരെ ശ്രമിച്ചെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു.

ആരോപണങ്ങൾ തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും യുവാവ് പൊലീസിൽ ഹാജരാക്കി.

യുവതി ഭർത്താവിനെ നഗ്നനാക്കി മർദ്ദിക്കുന്നതും കൈകാലുകൾ കെട്ടിയിടുന്നതും നെഞ്ചിൽ കയറിയിരുന്ന് കഴുത്ത് ഞെരിക്കാൻ ശ്രമിക്കുന്നതും പൊള്ളലേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതോടെ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, മുമ്പും ഭാര്യ ഇങ്ങനെ ഉപദ്രവിച്ചിട്ടുണ്ടെന്നും പൊലീസിൽ പരാതി നൽകിയിരുന്നെന്നും മനാൻ സെയ്ദി പറയുന്നു.

2023ലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം ഭാര്യയുടെ നിർബന്ധപ്രകാരം കുടുംബ വീട്ടിൽനിന്ന് മാറിത്താമസിച്ചെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇതിനുശേഷമാണ് ഭാര്യ മദ്യപിക്കുന്നതും പുകവലിക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഭാര്യയുടെ ഉപദ്രവവും പതിവായി. ചെറുക്കാൻശ്രമിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവാവ് പറഞ്ഞു.

Advertisement
Advertisement