മുടികത്തിച്ചു, ജനനേന്ദ്രിയത്തിൽ ഇഷ്ടിക കെട്ടിത്തൂക്കി: ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരപീഡനം
കാൺപൂർ: പണം നൽകാത്തതിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരപീഡനം. കുട്ടിയെ അതിക്രൂരമായി മർദിച്ച സംഘം തലമുടി കത്തിക്കുകയും നഗ്നനാക്കിയശേഷം ജനനേന്ദ്രിയത്തിൽ ഇഷ്ടിക കെട്ടിത്തൂക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഘത്തിൽ ഉൾപ്പെട്ട ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായവർ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇവർക്ക് ഒത്താശചെയ്തവരെയും ഉടൻ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഏപ്രിൽ ഇരുപതിനായിരുന്നു സംഭവം നടന്നത്.
നഗരത്തിലെ കകാഡിയോ ഏരിയയിലെ നീറ്റ് പരീക്ഷകൾക്കുള്ള കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥികളായിരുന്നു ഇരയും പ്രതിയും. സെന്ററിന് സമീപത്തുള്ള ഒരു ഹോസ്റ്റലിലാണ് ഇവർ താമസിച്ചിരുന്നത്. മർദ്ദനമേറ്റ കുട്ടി അറസ്റ്റിലായ രണ്ടുപേരിൽ നിന്ന് ഓൺലൈൻ ഗെയിം കളിക്കുന്നതിനായി ഇരുപതിനായിരം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാത്തതിന്റെ പേരിലായിരുന്നു കൊടുംക്രൂരത എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കടം വാങ്ങിയത് ശരിയാണെന്നും ജോലി കിട്ടിയശേഷം തിരികെ നൽകാമെന്നാണ് പറഞ്ഞതെന്നുമാണ് മർദ്ദനമേറ്റ കുട്ടി പറയുന്നത്. പീഡനത്തിനിടെ കൈകൂപ്പിക്കൊണ്ട് ഇത് പറയുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഇതൊന്നും കേട്ടതായിപ്പോലും നടിക്കാതെയായിരുന്നു ക്രൂരപീഡനം..
മർദ്ദനമേറ്റ് അവശനായതോടെ പ്രതികൾ കുട്ടിയെ വിട്ടയച്ചു. രണ്ട് ദിവസത്തിനുള്ളിൽ പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം കിട്ടാതെ വന്നതോടെയാണ് പ്രതികൾ വീഡിയോ പുറത്തുവിട്ടത്. പീഡിപ്പിക്കാൻ നേതൃത്വം നൽകിയ തനായ് ചൗരസ്യ, അഭിഷേക് വർമ, യോഗേഷ് വിശ്വകർമ, സഞ്ജീവ് കുമാർ യാദവ്, ഹർ ഗോവിന്ദ് തിവാരി, ശിവ ത്രിപാഠി എന്നിവരാണ് പിടിയിലായത്. പ്രതികൾ കുറ്റം സമ്മതിച്ചതായും ശേഷിക്കുന്നവരെ ഉടൻ അറസ്റ്റുചെയ്യുമെന്നും പൊലീസ് അറിയിച്ചു.