സ്കൂട്ടറിൽ സഞ്ചരിച്ച ഭാര്യയേയും സുഹൃത്തിനേയും ഇടിച്ചു വീഴ്ത്തിയ യുവാവ് അറസ്റ്റിൽ
ഹരിപ്പാട്: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയേയും സുഹൃത്തിനേയും ബൈക്കിടിപ്പിച്ച് വീഴ്ത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആറാട്ടുപുഴ റിയാസ് മൻസിൽ ഷാജഹാനാണ് (33) പിടിയിലായത്. ഇയാളുടെ ഭാര്യ മുട്ടം താഴ്ചയിൽ നൗഫിയ (28), സുഹൃത്ത് ഏവൂർ വടക്ക് കാങ്കാലിൽ ശിൽപ (19) എന്നിവരെയാണ് ബൈക്കിൽ എത്തി ഇടിച്ചു വീഴ്ത്തിയത്. പരിക്കേറ്റ നൗഫിയയും ശിൽപ്പയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് ഏവൂർ ദേശബന്ധു വായനശാലയ്ക്ക് സമീപമായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : നൗഫിയയും ഭർത്താവ് ഷാജഹാനും ഒരു വർഷമായി പിണങ്ങി കഴിയുകയാണ്. വിവാഹമോചനത്തിനായി കുടുംബ കോടതിയിൽ കേസും നടക്കുന്നുണ്ട്. . മുട്ടത്ത് ബ്യൂട്ടിപാർലർ നടത്തുന്ന നൗഫിയ ശിൽപയുമായി ഏവൂരിൽ ബ്യൂട്ടീഷ്യൻ ജോലി കഴിഞ്ഞ് തിരിച്ചു സ്കൂട്ടറിൽ വരുന്നതിനിടയിൽ ബൈക്കിൽ എത്തിയ ഷാജഹാൻ ഇവരെ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടർ മറിയാതിരുന്നതിനെ തുടർന്ന് ഇയാൾ സ്കൂട്ടറിൽ ചവിട്ടി വീഴ്ത്തി. കരീലക്കുളങ്ങര എസി.ഐ എൻ.സുനീഷ് , എസ്.ഐ ബജിത്ത് ലാൽ, എ.എസ്.ഐ പ്രദീപ്, സി.പി.ഒ അനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.