ഇന്ത്യയിൽ ഹിന്ദുക്കളുടെ എണ്ണം കുറയുന്നതായി പഠന റിപ്പോർട്ട്, ഏറ്റവും കൂടുതൽ വർദ്ധനവ് മുസ്ളിം വിഭാഗത്തിൽ

Thursday 09 May 2024 4:31 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ ഹിന്ദുക്കളുടെ ജനസംഖ്യാനിരക്ക് കുറഞ്ഞതായി പഠനറിപ്പോർട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി നടത്തിയ പഠനത്തിലാണ് രാജ്യത്ത ഹിന്ദുക്കളുടെ നിരക്ക് 7.8 ശതമാനം താഴ്‌ന്നതായി കണ്ടെത്തിയത്. 1950 മുതൽ 2015 വരെയുള്ള കാലഘട്ടമാണ് പഠനവിധേയമാക്കിയത്. അതേസമയം ഇന്ത്യയുടെ അയൽ രാജ്യങ്ങളിലെ ഭൂരിപക്ഷ മതവിഭാഗത്തിന്റെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ മുസ്ളിം, ക്രിസ്ത്യൻ, ബുദ്ധിസ്‌റ്റ്, സിഖ് വംശജരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ജൈനന്മാരുടെയും പാഴ്‌സികളുടെയും എണ്ണത്തിൽ ഇടിവ് വന്നിട്ടുണ്ട്. 1950 മുതൽ 2015 വരെയുള്ള കാലഘട്ടത്തിലായി മുസ്ളിം പോപ്പുലേഷന്റെ വർദ്ധനവ് 43.15 ശതമാനമാണ്. ക്രിസ്ത്യൻ (5.38%), സിഖ് (6.58%) എന്നിങ്ങനെയാണ് വർദ്ധനവ്. ബുദ്ധിസ്‌റ്റ് മതവിഭാഗത്തിൽ ചെറിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പഠനത്തിൽ പറയുന്നത് പ്രകാരം ഇന്ത്യയിലെ ഹിന്ദു പോപ്പുലേഷൻ 1950കളിലെ 84 ശതമാനത്തിൽ നിന്ന് 2015 ആയപ്പോഴേക്കും 78 ശതമാനമായി കുറഞ്ഞുവെന്നാണ്. മുസ്ളിം പോപ്പുലേഷൻ 9.84 ശതമാനത്തിൽ നിന്ന് 14.09 ശതമാനമായാണ് വർദ്ധിച്ചത്.

മേയിൽ പുറത്തിറക്കിയ പഠനറിപ്പോർട്ട് 164 രാജ്യങ്ങളെയാണ് ആധാരമാക്കിയത്. റിപ്പോർട്ടിൽ സൂചിപ്പിക്കപ്പെടുന്ന മറ്റൊരു കാര്യം ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടുക മാത്രമല്ല വളർച്ച കൈവരിക്കുക കൂടി ചെയ്യുന്നുണ്ട് എന്നതാണ്.

Advertisement
Advertisement