ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ ആക്രമിച്ച് മോഷണം രണ്ടുപേർ അറസ്റ്റിൽ

Saturday 11 May 2024 1:44 AM IST

പൊന്നാനി: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ ആക്രമിച്ചു മോഷണം നടത്തിയ കേസിൽ പ്രതികളെ 24 മണിക്കൂറിനകം പിടികൂടി പൊന്നാനി പൊലീസ്. പൊന്നാനി മുക്കട്ടക്കൽ സ്വദേശിനിയായ പ്രീതി (44), പൊന്നാനി ഓംതൃക്കാവ് സ്വദേശി ഐനിയ്ക്കൽ ദിനീഷ് (33) എന്നിവരാണ് അറസ്റ്റിലായത്. പൊന്നാനി ഐശ്വര്യ തിയേറ്ററിന് പിന്നിൽ താമസിക്കുന്ന പരേതനായ കുന്തളകത്ത് വേണുവിന്റെ ഭാര്യ രാധയെ(65) ആക്രമിച്ചാണ് മൂന്നര പവൻ സ്വർണം അപഹരിച്ചത്.

രാധയും ദിനീഷും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന രാധയുടെ കൈയിൽ പണമുണ്ടെന്ന് മനസിലാക്കിയ ദിനീഷ് പ്രീതയെ രണ്ട് ദിവസം മുൻപ് രാധയുടെ വീട്ടിലേക്ക് പരിചയപ്പെടാൻ വിട്ടു. പെട്ടെന്ന് തന്നെ സൗഹൃദത്തിലായ പ്രീത രാധയുടെ വീടിന്റെ പിറകിലെ വാതിലിന്റെ കുറ്റി ഇളക്കി മാറ്റി. ഒപ്പം കുടിക്കാനുള്ള വെള്ളത്തിൽ ഉറക്കഗുളിക കലർത്തി നൽകി. പിറ്റേന്ന് പുലർച്ചെ ദിനീഷെത്തി സ്വർണം അപഹരിക്കാൻ ശ്രമിക്കുന്നതിനിടെ ഉറക്കമുണർന്ന രാധ എതിർത്തപ്പോൾ മർദ്ദിക്കുകയും വായയിൽ സെലോടേപ്പ് ഒട്ടിക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളിൽ രാധയുടെ വീട്ടിലെത്തിയ ആളുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഒടുവിൽ പ്രീതയിലേക്ക് എത്തുന്നത് . മോഷ്ടിച്ച സ്വർണം ദിനീഷിൽ നിന്നും കണ്ടെടുത്തു. തിരുർ ഡിവൈ.എസ്.പി പി.പി. ഷംസ് , പൊന്നാനി സി. ഐ സുജിത്, എസ്. ഐ.അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ തിരുർ ഡിവൈ.എസ്.പി സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. ജയപ്രകാശ്, എ.എസ്.ഐ രാജേഷ്, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ ഉദയകുമാർ, ഉണ്ണിക്കുട്ടൻ, പൊന്നാനി സ്റ്റേഷനിലെ എ.എസ്.ഐ പ്രവീൺ, എസ്.സി.പി.ഒമാരായ സനോജ്, നാസർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്‌.

Advertisement
Advertisement