കേജ്രിവാൾ കളത്തിൽ ; ഇന്ന് റോഡ് ഷോ
ന്യൂഡൽഹി :ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ജാമ്യത്തിൽ ഇറങ്ങിയതോടെ ഇന്നുമുതൽ തിരഞ്ഞെടുപ്പ് പ്രചാരണം തീപാറും. പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്താനാണ് കേജ്രിവാളിനെ മദ്യനയക്കേസിൽ കുരുക്കിയതെന്ന് ആം ആദ്മി പാർട്ടിയും 'ഇന്ത്യ' സഖ്യവും ആരോപിക്കുന്നതിനിടെയാണ് പ്രചാരണത്തിൽ പങ്കെടുക്കാൻ സുപ്രീംകോടതി ജാമ്യം നൽകിയത്. സൗത്ത് ഡൽഹിയിൽ ഇന്ന് റോഡ് ഷോ നടത്തുമെന്ന് തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ കേജ്രിവാൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് വേട്ടയാടുന്നുവെന്ന് പ്രചാരണങ്ങളിൽ വ്യാപകമായി ആം ആദ്മി പാർട്ടി പറയുന്നുണ്ട്. 'ജയിലിലിട്ടതിന് മറുപടി വോട്ടിലൂടെ' (ജയിൽ കാ ജവാബ് വോട്ട് സേ) പ്രചാരണവും ആരംഭിച്ചിരുന്നു. കേജ്രിവാൾ പുറത്തുവന്നതോടെ ഡൽഹിയിലെയും പഞ്ചാബിലെയും പാർട്ടി കേഡറുകൾക്ക് വർദ്ധിത വീര്യമാണ്. 'ഇന്ത്യ' മുന്നണിയുടെ പ്രതീക്ഷകൾക്കും ശക്തിയേറുന്നു.
ആം ആദ്മി പാർട്ടി മത്സരിക്കുന്ന ഡൽഹിയിലെ നാല്, പഞ്ചാബിലെ 13, ഹരിയാനയിലെ ഒന്നും സീറ്രുകളിൽ വോട്ടെടുപ്പ് നടക്കാനിരിക്കയാണ്. 'ഇന്ത്യ' മുന്നണിയിലെ സീറ്റ് ധാരണയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് ഡൽഹിയിൽ മൂന്ന് സീറ്റിൽ മത്സരിക്കുന്നുണ്ട്. അവിടെയും കേജ്രിവാൾ പ്രചാരണത്തിനെത്തും. 2019ൽ ഡൽഹിയിലെ ഏഴു സീറ്റും ബി.ജെ.പിയാണ് നേടിയത്. കേജ്രിവാൾ എത്തുന്നതോടെ തീപാറും. ആം ആദ്മി പാർട്ടി ഏറ്റവും കൂടുതൽ സീറ്രിൽ മത്സരിക്കുന്നത് പഞ്ചാബിലാണ്.( ആകെയുള്ള 13 സീറ്റിലും ) അവിടത്തെ പോരാട്ടത്തിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നിർണായകമാകും. അറസ്റ്റ് സഹതാപതരംഗം സൃഷ്ടിച്ചെന്ന് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നുണ്ട്. അത്തരം പ്രചാരണം ബി.ജെ.പി മുഖവിലയ്ക്കെടുക്കുന്നില്ല. കേജ്രിവാൾ അഴിമതി നടത്തിയതിനാണ് ജയിലിൽ പോയതെന്ന വാദത്തിൽ ബി.ജെ.പി ഉറച്ചുനിൽക്കുന്നു. കോൺഗ്രിലെ ആഭ്യന്തര തർക്കങ്ങൾ 'ഇന്ത്യ' സഖ്യത്തിന്റെ സാദ്ധ്യതകൾക്ക് തിരിച്ചടിയാകുമെന്നും പറയുന്നു. ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന അർവിന്ദർ സിംഗ് ലവ്ലി രാജിവച്ച് ബി.ജെ.പിയിലേക്ക് പോയിരുന്നു.
പോരാട്ടം തുടരും : കേജ്രിവാൾ
ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും, അതിനായി പോരാട്ടം തുടരുമെന്നും തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രതികരിച്ചു. തന്നെ കാണാനെത്തിയ നൂറുകണക്കിന് ആം ആദ്മി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു കേജ്രിവാൾ. പ്രവർത്തകരോട് അദ്ദേഹം നന്ദി പറഞ്ഞു. ദൈവത്തിന്റെ അനുഗ്രഹം തനിക്കുണ്ട്. ഇന്നു രാവിലെ 11ന് കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കും. ഹനുമാൻ ഭഗവാന്റെ അനുഗ്രഹം തേടും. ഒരു മണിക്ക് വാർത്താ സമ്മേളനം നടത്തുമെന്നും കേജ്രിവാൾ വ്യക്തമാക്കി.
സ്വാഗതം ചെയ്ത് 'ഇന്ത്യ" മുന്നണി: ജയിലിലേക്ക് മടങ്ങുമെന്ന് ബി.ജെ.പി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെ 'ഇന്ത്യ" മുന്നണി നേതാക്കൾ സ്വാഗതം ചെയ്തു. വോട്ടെണ്ണുന്ന ജൂൺ നാലിന് ശേഷം മുൻപ്രധാനമന്ത്രി എന്ന നിലയിലേക്ക് മാറുന്ന നരേന്ദ്ര മോദിക്ക് സബർമതി ആശ്രമത്തിലിരുന്ന് ആത്മപരിശോധന നടത്താൻ സമയം ലഭിക്കുമെന്ന് കോൺഗ്രസ് പ്രതികരിച്ചു.
ജയിലിൽ കഴിയുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. ഇടക്കാല ജാമ്യം മാത്രമാണ് ലഭിച്ചിരിക്കുന്നതെന്നും, കേജ്രിവാൾ ജയിലിലേക്ക് തന്നെ തിരിച്ചുപോകുമെന്നും ബി.ജെ.പി വ്യക്തമാക്കി. ഇരവാദം ഉന്നയിക്കാൻ കഴിയില്ലെന്നും പാർട്ടി ദേശീയ വക്താവ് ഷാസിയ ചൂണ്ടിക്കാട്ടി. സത്യം വിജയിച്ചുവെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു.
'ജനാധിപത്യത്തിന്റെ വിജയം. ദശലക്ഷകണക്കിന് പേരുടെ പ്രാർത്ഥനയുടെ ഫലം".
- സുനിത, കേജ്രിവാളിന്റെ ഭാര്യ
'ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ മുന്നണിക്ക് ജയിൽമോചനം സഹായകമാകും".
- മമത ബാനർജി, പശ്ചിമബംഗാൾ മുഖ്യമന്ത്രി
'പ്രചാരണത്തിനായി ജാമ്യം നൽകുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യം".
- തുഷാർ മേത്ത, സോളിസിറ്റർ ജനറൽ
'കേന്ദ്രസർക്കാരിന്റെ മുഖത്തേറ്റ അടി".
- കെ.സി. വേണുഗോപാൽ
സങ്കടം തൂത്തെറിഞ്ഞ് ആപ്പ് പ്രവർത്തകർ
മദ്യനയക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് അമ്പതാം ദിവസമാണ് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാളിന് സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഉത്തരവ് പുറത്തുവന്നയുടൻ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ ദീൻദയാൽ ഉപാദ്ധ്യായ മാർഗിലെ പാർട്ടി ആസ്ഥാനത്തേക്കും, കേജ്രിവാൾ കഴിഞ്ഞിരുന്ന തീഹാർ ജയിലിലേക്കുമൊഴുകിയെത്തി. കൊടിതോരണങ്ങളും വാദ്യോപകരണങ്ങളുമായി തെരുവുകൾ ആഘോഷമാക്കി.
രാത്രി ഏഴിന് കേജ്രിവാൾ ജയിലിൽ നിന്ന് കാറിൽ പുറത്തേക്ക് വന്നപ്പോൾ പ്രവർത്തകർക്ക് ആവേശം ഇരട്ടിയായി. പടക്കം പൊട്ടിച്ചു. മധുരപലഹാരങ്ങൾ വിതരണം ചെയ്തു. പറഞ്ഞതു പോലെ തന്നെ താൻ തിരിച്ചുവന്നിരിക്കുകയാണെന്ന് കേജ്രിവാൾ അഭിസംബോധന ചെയ്തപ്പോൾ പ്രവർത്തകർ ആർത്തുവിളിച്ചു.