മരണത്തിന്റെ ഗുഹ
സാൻ ഹോസെ: നിത്യഹരിത വനങ്ങളും ബീച്ചുകളും അഗ്നിപർവതങ്ങളും നിറഞ്ഞ അതിമനോഹരമായ നാടാണ് വടക്കേ അമേരിക്കൻ രാജ്യമായ കോസ്റ്റ റീക. കോസ്റ്റ റീകയിലെ പർവതനിരകൾക്കിടെയിൽ ഉള്ളിലേക്ക് കടക്കുന്ന എന്തിനെയും വിഴുങ്ങുന്ന ഒരു കൊലയാളി ഗുഹ മറഞ്ഞിരിക്കുന്നുണ്ട്. അലെഹുവേല പ്രവിശ്യയിലാണ് ഈ ഗുഹ. ' ദ ക്വേവ ഡി ലാ മോർട്ടെ ' അഥവാ ' മരണത്തിന്റെ ഗുഹ ' എന്നാണ് ആറ് അടി ആഴവും 10 അടി നീളവുമുള്ള ഈ ഗുഹയുടെ പേര്. ഗുഹയ്ക്ക് മുന്നിൽ തന്നെ അപായ സൂചനകൾ കാണാം. താരതമ്യേന ആഴം കുറവാണ്. എന്നിട്ടും ഈ ഗുഹ എങ്ങനെയാണ് കൊലയാളിയായി മാറിയത്. ഏതെങ്കിലും ഭീകര ജീവിയോ വിഷച്ചെടികളോ പാമ്പോ ഒന്നുമല്ല ഈ ഗുഹയിൽ മറഞ്ഞിരിക്കുന്നത്. പകരം, വിഷ വായു ആണ്. ചെറിയ ഗുഹയാണെങ്കിലും വളരെ ഉയർന്ന അളവിൽ കാർബൺ ഡൈഓക്സൈഡ് സാന്നിദ്ധ്യമുണ്ട് ഇവിടെ. മണിക്കൂറിൽ 30 കിലോഗ്രാം കാർബൺ ഡൈഓക്സൈഡാണ് ഗുഹയിൽ നിന്ന് പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ അതിജീവനം അസാദ്ധ്യമാണ്. ഗുഹയിലേക്ക് കടക്കുന്ന പക്ഷികളടക്കമുള്ള ചെറുജീവികൾ നിമിഷങ്ങൾക്കുള്ളിൽ ശ്വാസംമുട്ടി മരിക്കുന്നു. പോവാസ് അഗ്നിപർവതത്തിന് സമീപമുള്ള ഈ ഗുഹ കാണാനെത്തുന്ന സഞ്ചാരികൾക്ക് സഹായത്തിന് ഗൈഡുകൾ ഉണ്ടാകും. തീപന്തം ഗുഹയ്ക്കുള്ളിലേക്ക് കാട്ടിയാണ് ഗൈഡുകൾ കാർബൺ ഡൈഓക്സൈഡ് സാന്നിദ്ധ്യം വിശദീകരിക്കുന്നത്. ഓക്സിജന്റെ അഭാവം മൂലം തീ പെട്ടെന്ന് അണയുന്നത് കാണാം. ഗുഹയിലെ കാർബൺ ഡൈഓക്സൈഡിന്റെ ഉറവിടം വ്യക്തമല്ലെങ്കിലും അഗ്നിപർവത സാന്നിദ്ധ്യമാകാമെന്ന് കരുതുന്നു.