അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് റോഡിൽ തെറിച്ചുവീണത് ഏഴു കോടി രൂപ, പണം ചാക്കിലേക്ക് മാറ്റുന്നത് കണ്ട നാട്ടുകാർ ചെയ്തത്
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് ഏഴ് കോടി രൂപ പിടിച്ചെടുത്തു. കിഴക്കൻ ഗോദാവരി അനന്തപ്പള്ളിയിൽ ലോറിയിടിച്ച് മറിഞ്ഞ വാഹനത്തിൽ നിന്നാണ് പണം കണ്ടെത്തിയത്. വിജയവാഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന വാഹനത്തിൽ ഏഴ് കാർഡ്ബോർഡ് പെട്ടികളിലായാണ് പണമുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടശേഷം വാഹനത്തിലെ യാത്രക്കാർ പണം ചാക്കിലേക്ക് മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പണത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വാഹനത്തിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പണം ആദായനികുതി വകുപ്പിന് കൈമാറി.
കഴിഞ്ഞദിവസം വിശാഖപട്ടണത്തെ ഒരു ട്രക്കിൽ നിന്നും കണക്കിൽപ്പെടാത്ത എട്ട് കോടി രൂപ പിടികൂടിയിരുന്നു. പൈപ്പുമായി പോവുകയായിരുന്ന ട്രക്കിൽ നിന്നാണ് പണം പിടികൂടിയത്. എൻ.ടി.ആർ ജില്ലയിലെ ഗരികപ്പാട് ചെക്കുപോസ്റ്റിൽ വച്ചാണ് എട്ടു കോടി പിടിച്ചെടുത്തത്. ലോറിയിലെ പ്രത്യേക ക്യാബിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഹൈദരാബാദിൽ നിന്ന് ഗുണ്ടൂരിലേക്ക് കടത്തവെയാണ് പണം പിടികൂടിയത്. സംഭവത്തിൽ ട്രക്കിലുണ്ടായിരുന്നു രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മേയ് 13ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് വൻതോതിൽ കള്ളപ്പണം പിടികൂടുന്നത്.