മോദിയെ കടന്നാക്രമിച്ച് കേജ്‌രിവാൾ, ഏകാധിപത്യത്തെ ചോദ്യം ചെയ്‌തതിന് ജയിലിലാക്കി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്‌തതിനാണ് തന്നെ ജയിലടച്ചതെന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ.
സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിൽ ജയിൽ മോചിതനായ ശേഷം നടത്തിയ പത്രസമ്മേളനത്തിലും റാലിയിലും അദ്ദേഹം ബി.ജെ.പിയെ ആഞ്ഞടിച്ചു.
ഒരു രാഷ്ട്രം ഒരു നേതാവ് എന്ന ദൗത്യം തടയാനാണ് താൻ ശ്രമിച്ചത്. ആ ദൗത്യത്തിനായി പ്രതിപക്ഷ നേതാക്കളെ ജയിലിലാക്കുന്നു. ആം ആംദ്മി മന്ത്രിമാരും ഹേമന്ത് സോറനും തൃണമൂൽ മന്ത്രിമാരും ജയിലിലാണ്. മോദി ജയിച്ചാൽ മമത ബാനർജി, എംകെ സ്റ്റാലിൻ, തേജസ്വി യാദവ്, പിണറായി വിജയൻ, ഉദ്ധവ് താക്കറെ തുടങ്ങിയ പ്രതിപക്ഷ നേതാക്കളെല്ലാം ജയിലിലാകും. ശിവരാജ് സിംഗ് ചൗഹാൻ, വസുന്ധര രാജെ, മനോഹർലാൽ ഖട്ടർ, രമൺ സിംഗ് തുടങ്ങിയ ബി.ജെ.പി നേതാക്കൾക്ക് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മാറ്റും.
നരേന്ദ്രമോദി പ്രധാനമന്ത്രിയാവില്ല. ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ചോദിക്കുന്ന എൻ.ഡി.എ അവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരെന്ന് പറയണം. 75 വയസിന് ശേഷം മോദി വിരമിക്കില്ലേ?. ആ ചട്ടം പ്രകാരം അദ്ദേഹമാണ് അദ്വാനി, മുരളി മനോഹർ ജോഷി, സുമിത്ര മഹാജൻ, യശ്വന്ത് സിൻഹ എന്നിവരുടെ രാഷ്‌ട്രീയം അവസാനിപ്പിച്ചത്. സെപ്തംബർ 17ന് മോദിക്ക് 75 വയസ് തികയുമ്പോൾ അമിത് ഷായെ പ്രധാനമന്ത്രിയാക്കും. അമിത് ഷായ്ക്ക് വേണ്ടിയാണ് മോദി വോട്ട് ചോദിക്കുന്നത്.
ഏകാധിപതിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ 140 കോടി ജനങ്ങളോട് താൻ യാചിക്കുകയാണ്. 21 ദിവസത്തെ ജാമ്യ കാലയളവിൽ രാജ്യമാകെ സഞ്ചരിക്കും. തന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിനാണ്.
തിരഞ്ഞെടുപ്പിൽ ഹരിയാന, രാജസ്ഥാൻ, ബീഹാർ, യുപി, ഡൽഹി, കർണാടക, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ എൻ.ഡി.എക്ക് തിരിച്ചടി നേരിടും. 220-230 സീറ്റിലൊതുങ്ങും. 'ഇന്ത്യ' മുന്നണി സർക്കാർ രൂപീകരിക്കും.
ആംആദ്‌മിയെപ്പോലെ 75 വർഷത്തിനിടെ മറ്റൊരു പാർട്ടിയും ഇത്രയും പീഡിപ്പിക്കപ്പെട്ടിട്ടില്ല. രണ്ട് സംസ്ഥാനങ്ങൾ ഭരിക്കുന്ന ചെറിയ പാർട്ടിയെ തകർക്കാൻ നാല് മുൻനിര നേതാക്കളെ ജയിലിലടച്ചു. രാജ്യത്തിന്റെ ഭാവി പാർട്ടി ആംആദ്‌മിയാണെന്ന് അദ്ദേഹത്തിനറിയാം.
എല്ലാ കള്ളന്മാരെയും സ്വന്തം പാർട്ടിയിൽ ഉൾപ്പെടുത്തിയിട്ട് കേജ്‌രിവാളിനെ ജയിലിലാക്കുന്നത് അഴിമതിക്കെതിരായ പോരാട്ടമല്ല. ആരെയും പിടികൂടുമെന്ന സന്ദേശമാണ് തന്റെ അറസ്റ്റിലൂടെ നൽകിയത്. അഴിമതി ആരോപിക്കപ്പെട്ടവരെ ബി.ജെ.പി ഉപമുഖ്യമന്ത്രിയും മന്ത്രിയുമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാര്യ സുനിതയ്‌ക്കും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ അടക്കം നേതാക്കൾക്കുമൊപ്പം കൊണാട്ട് പ്ളേസിലെ ഗണപതി ക്ഷേത്രത്തിലെ ദർശനത്തിന് ശേഷമായിരുന്നു പത്രസമ്മേളനം. തുടർന്ന് റോഡ് ഷോ നടത്തിയ കേജ്‌രിവാൾ രണ്ട് റാലികളിലും പങ്കെടുത്തു.
മോദി നയിക്കും,
പ്രായപരിധിയില്ല: അമിത് ഷാ
ന്യൂഡൽഹി: എൻ.ഡി.എ സർക്കാരിനെ നരേന്ദ്രമോദി തന്നെ നയിക്കുമെന്നും ബി.ജെ.പിയിൽ നേതാക്കൾക്ക് പ്രായപരിധിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സെപ്തംബറിൽ 75 വയസു തികയുമ്പോൾ മോദി വിരമിച്ച് താൻ പ്രധാനമന്ത്രിയാകുമെന്ന അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവനയെ അമിത് ഷാ തള്ളി. 75 വയസിന് ശേഷം വിരമിക്കണമെന്ന് ബി.ജെ.പി ഭരണഘടനയിൽ പരാമർശിച്ചിട്ടില്ലെന്ന് അരവിന്ദ് കേജ്രിവാളും 'ഇന്ത്യ' സഖ്യവും മനസിലാക്കണമെന്ന് ഷാ പറഞ്ഞു. പ്രധാനമന്ത്രി മോദി ഭാവിയിൽ രാജ്യത്തെ നയിക്കും. അക്കാര്യത്തിൽ ആശയക്കുഴപ്പമില്ല.
അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവനയെ ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയും എതിർത്തു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം മുന്നിൽ കണ്ട് 'ഇന്ത്യ' സഖ്യം പരിഭ്രാന്തിയിലാണ്. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പമുണ്ടാക്കാനുമാണ് പ്രതിപക്ഷ ശ്രമം. മോദിയുടെ പ്രായത്തെ ന്യായീകരിച്ച് അവർ ഒരു വഴി തേടുകയാണ്.