'വൈലോപ്പിള്ളികവിതയ്ക്ക് മുലപ്പാൽ നൽകിയത് വടക്കൻ പാട്ട്'
തൃശൂർ: തന്റെ കവിതയ്ക്ക് മുലപ്പാലേകിയത് വടക്കൻ പാട്ട് ആണെന്ന മഹാകവി വൈലോപ്പിള്ളിയുടെ വാക്കുകൾ അദ്ദേഹത്തിന്റെ കവിതയിലെ അന്തർധാരകളും വീരരസവും പദചേരുവകളും വച്ച് സമർത്ഥിക്കാൻ കഴിയുമെന്ന് നിരൂപകൻ കെ.വി. സജയ് പറഞ്ഞു. വൈലോപ്പിള്ളി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജയന്തി സമ്മേളനത്തിൽ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യോഗം കവി കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. പ്രബന്ധരചനാ മത്സരത്തിൽ വിജയികളായ ഡോ. രതീഷ് ശങ്കരൻ, ഡോ. നിത്യ പി.വിശ്വം, കെ.ടി. പ്രവീൺ എന്നിവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.
നേരത്തെ നടന്ന വൈലോപ്പള്ളി കവിതാലാപന മത്സരത്തിൽ അനുപമ അന്തിക്കാട്, അമ്പിളി ദാസ്, രമാ അനന്തരാമൻ എന്നിവർ സമ്മാനാർഹരായി. കവിയുടെ മകൻ ഡോ. ടി. ശ്രീകുമാർ, പ്രൊഫ എം. ഹരിദാസ്, ഡോ. കല സജീവൻ എന്നിവർ പ്രസംഗിച്ചു.