അഫ്‌ഗാനിൽ പ്രളയം; 200 മരണം
കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ ബഘ്‌ലാൻ പ്രവിശ്യയിൽ കനത്ത നാശം വിതച്ച് പ്രളയം. ഒറ്റ ദിവസത്തിനിടെ 200 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന (യു.എൻ) അറിയിച്ചു. വെള്ളിയാഴ്‌ച പെയ്‌ത ശക്തമായ മഴയാണ് പ്രളയത്തിലേക്ക് നയിച്ചത്.
ആയിരക്കണക്കിന് വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടെയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി പൊലീസും സൈന്യവും ചേർന്ന് തെരച്ചിൽ ശക്തമാക്കിയെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. താലിബാൻ കൃത്യമായ മരണസംഖ്യ പുറത്തുവിട്ടിട്ടില്ല. അഫ്ഗാന്റെ മറ്റ് പ്രവിശ്യകളിലും സമാന സാഹചര്യമാണുള്ളത്. തഖർ പ്രവിശ്യയിൽ 20 പേർ മരിച്ചു. ബദാക്ഷൻ, ഖോർ, ഹെറാത്ത് മേഖലകളിലും നാശനഷ്ടങ്ങൾ രേഖപ്പെടുത്തി. തലസ്ഥാനമായ കാബൂളിലും വെള്ളപ്പൊക്കം രൂപപ്പെട്ടു. അതേസമയം, കഴിഞ്ഞ മാസം രാജ്യത്തുണ്ടായ ശക്തമായ മഴയും പ്രളയവും 70 പേരുടെ ജീവൻ കവർന്നിരുന്നു. ഏകദേശം 2,000 വീടുകൾക്ക് കേടുപാട് സംഭവിച്ചിരുന്നു.