ചുവക്കുമോ വിജയവാഡയും കമലപുരവും
വിജയവാഡ:ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ശക്തികേന്ദ്രമായിരുന്ന ആന്ധ്രപ്രദേശിൽ ഇപ്പോൾ വലിയ അത്ഭുതമൊന്നും ഇരുപാർട്ടികളും പ്രതിക്ഷിക്കുന്നില്ല. ഇന്ത്യമുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സി.പി.ഐയും സി.പി.എമ്മും ഓരോ ലോക്‌സഭാ മണ്ഡലത്തിലും എട്ടു വീതം നിയമസഭാ മണ്ഡലത്തിലുമാണ് മത്സരിക്കുന്നത്.
ഇരുപാർട്ടികൾക്കും ശക്തമായ വേരോട്ടമുള്ള വിജയവാഡയിലാണ് വിജയ പ്രതീക്ഷ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ചിഗുരുപതി ബാബു മത്സരിക്കുന്ന വിജയവാഡ സെൻട്രലിലാണ് സി.പി. എം പ്രതീക്ഷ. പാർട്ടി സിറ്റി സെക്രട്ടറി കോതേശ്വരറാവു മത്സരിക്കുന്ന വിജയവാഡ വെസ്റ്റിലാണ് സി.പി.ഐ പ്രതീക്ഷ. കടപ്പയിലെ കമലപുരത്തും പാർട്ടിക്ക് പ്രതീക്ഷയുണ്ട്. ഇവിടെ ഗലി ചന്ദ്രയാണ് അരിവൾ നെൽക്കതിർ ചിഹ്നത്തിൽ മത്സരിക്കുന്നത്.
റമ്പച്ചോടവാരം, കുറുപ്പം, ഗജുവാക, ഗന്നവാരം, മംഗളഗിരി, നെല്ലൂർ ടൗൺ, പാണ്യം എന്നിവയാണ് സി.പി.എം മത്സരിക്കുന്ന മറ്റ് നിയമസഭാ മണ്ഡലങ്ങൾ.
അരക് ലോക്‌സഭാ മണ്ഡലത്തിൽ പച്ചിപെട്ട് അപ്പല നർസയാണ് സി.പി.എം സ്ഥാനാത്ഥി.
സി.പി.ഐക്ക് ലഭിച്ച ഗുണ്ടൂർ ലോക്സഭാ മണ്ഡലത്തിൽ ജെ.അജയകുമാറാണ് മത്സരിക്കുന്നത്.
വിശാഖപട്ടണം വെസ്റ്റ്, അനന്തപൂർ, പട്ടിക്കൊണ്ട,
തിരുപ്പതി, രാജംപേട്ട്, ഏലൂർ, എന്നിവയാണ് സി.പി.ഐ മത്സരിക്കുന്ന മറ്റ് മണ്ഡലങ്ങൾ.