തലസ്ഥാനത്ത് ഉത്സവത്തിനിടെ സംഘർഷം; പൊലീസുകാരനെ കമ്പികൊണ്ട് തലയ്ക്കടിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥനുനേരെ വീണ്ടും ആക്രമണം. തിരുവനന്തപുരം കഴക്കൂട്ടത്ത് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് പൊലീസുകാരന് പരിക്കേറ്റത്.
എ ആർ ക്യാമ്പിലെ പൊലീസുകാരൻ കൊല്ലം ചിതറ സ്വദേശി റിയാസിനാണ് കമ്പി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പരിക്കേറ്റത്. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനമായ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഉത്സവശേഷം കൂടിനിന്നവരെ പറഞ്ഞു വിടുന്നതിനിടെ ഒരു സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ആറുപേരെ കസ്റ്റഡിയിലെടുത്തു.
ഇതിനിടെ കണ്ണൂരിൽ പൊലീസ് പട്രോളിംഗിനിടെ സ്‌ഫോടനമുണ്ടായി. കണ്ണൂർ ചക്കരക്കല്ലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സ്‌ഫോടനം. കഴിഞ്ഞ ദിവസം സ്ഥലത്ത് രാഷ്‌ട്രീയ സംഘർഷമുണ്ടായിരുന്നു. കൊടിതോരണങ്ങൾ കെട്ടുന്നതിമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങൾ. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്‌ഫോടനം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.