ഇസ്രയേൽ നടപടികൾ വംശഹത്യയാണെന്ന് വിശ്വസിക്കുന്നില്ല -യു.എസ്
വാഷിങ്ടൺ: ഗാസയിലെ ഇസ്രയേൽ നടപടികൾ വംശഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് യു.എസ്. ദേശീയ സുരക്ഷാഉപദേഷ്ടാവ് ജാക്ക് സള്ളിവനാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ, സാധാരണക്കാരായ പൗരൻമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇസ്രയേൽ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും സള്ളിവൻ ആവശ്യപ്പെട്ടു.
നിരപരാധികളായ സാധാരണക്കാരായ പൗരൻമാരുടെ സുരക്ഷിതത്വത്തിനായി ഇസ്രയേൽ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും ഗാസയിലേത് വംശഹത്യയാണെന്ന് വിശ്വസിക്കുന്നില്ല. അത്തരം വാദങ്ങളെ തള്ളിക്കളയുകയാണെന്നും യു.എസ് സുരക്ഷാഉപദേഷ്ടാവ് അറിയിച്ചു. റാഫയുടെ ഹൃദയഭാഗത്ത് മിലിറ്ററി ഓപ്പറേഷൻ നടത്തിയത് വലിയ തെറ്റാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. അത് വലിയൊരു ജനവിഭാഗത്തെ അപകടത്തിലാക്കും. എന്നാൽ, റാഫയിലെ സൈനിക നീക്കം കൊണ്ട് കാര്യമായ ഗുണമുണ്ടാവില്ലെന്നും സള്ളിവൻ പറഞ്ഞു.
റാഫയിലെ ഇസ്രയേൽ അധിനിവേശത്തിനെതിരെ മുന്നറിയിപ്പുമായി യു.എസ് രംഗത്തെത്തിയിരുന്നു. റാഫയിലെ സൈനികനടപടി വലിയ രീതിയിൽ സാധാരണക്കാരുടെ ജീവൻ നഷ്ടമാകുന്നതിന് കാരണമാകുമെന്നായിരുന്നു യു.എസ് മുന്നറിയിപ്പ്. റാഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രയേലിന് ആയുധങ്ങൾ നൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.
മധ്യ ഗാസയിലെ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ വിമാനങ്ങൾ ബോംബെറിഞ്ഞ് കുട്ടികളടക്കം 14 പാലസ്തീനികൾ കൊല്ലപ്പെട്ടു. വടക്കുഭാഗത്ത്, ഇസ്രായേൽ ടാങ്കുകളും ബുൾഡോസറുകളും കവചിത വാഹനങ്ങളും ജബാലിയയിലെ ഒഴിപ്പിക്കൽ മേഖലകളെയും അഭയകേന്ദ്രങ്ങളെയും വളയുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രദേശത്തുടനീളം ആരോഗ്യ സംവിധാനം തകരുമെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയം റാഫയിലെ കുവൈറ്റ് ഹോസ്പിറ്റലിലെ ജീവനകാർക്ക് മുന്നറിയിപ്പ് നൽകി. ജീവനക്കാരോട് എത്രയും വേഗം സുരക്ഷിതമായിമാറാനും പറഞ്ഞു.
ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 35,173 പേർ കൊല്ലപ്പെടുകയും 79,061 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിന്റെ ആക്രമണങ്ങളിൽ ഇസ്രയേലിൽ മരണസംഖ്യ 1,139 ആണ്. നൂറുകണക്കിനാളുകൾ ഇപ്പോഴും ബന്ദികളാക്കപ്പെട്ടിരിക്കുകയാണ്.
റാഫ ആക്രമണം അവസാനിപ്പിക്കണം: ഇസ്രയേൽ സൈനികരുടെ മാതാപിതാക്കൾ
റഫയിൽ ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇസ്രായേൽ സൈനികരുടെ മാതാപിതാക്കൾ. ഗാസയിൽ വിന്യസിച്ച 900 ഓളം സൈനികരുടെ മാതാപിതാക്കൾ ഒപ്പിട്ട കത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മാസങ്ങൾ നീണ്ട മുന്നറിയിപ്പുകൾക്കുശേഷം റഫയെ ആക്രമിക്കുമ്പോൾ മറുവശത്ത് പ്രതിരോധിക്കുവാൻ സർവസജ്ജരായ സംഘമുണ്ടാകുമെന്നത് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്. ആക്രമണം ഞങ്ങളുടെ കുട്ടികൾക്ക് മരണക്കെണിയായിരിക്കും. മക്കൾ ശാരീരികമായും മാനസികമായും തളർന്നിരിക്കുകയാണെന്നും കത്തിൽ പറയുന്നു.
ഇസ്രയേൽ ആക്രമണം: ഗാസയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ഗാസ സിറ്റി: റഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഐക്യരാഷ്ട്രസഭക്കുവേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. യുഎൻ സന്നദ്ധ പ്രവർത്തകനും 11 ജമ്മു & കശ്മീർ റൈഫിൾസ് ഓഫീസർ കേണൽ വൈഭവ് അനിൽ കാലെ (46) ആണ് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനത്തിനുനേർക്ക് റഫയിൽവെച്ച് ആക്രമണമുണ്ടാകുകയായിരുന്നു. രണ്ട് മാസം മുമ്പാണ് അനിൽ യുൈനറ്റഡ് നാഷൻസ് ഡിപാർട്മെന്‍റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി (ഡി.എസ്.എസ്) സ്റ്റാഫ് അംഗമായത്.
ആക്രമണത്തിൽ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തെക്കൻ ഗസ്സയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് യു.എൻ ഉദ്യോഗസ്ഥരുടെ സംഘം ആക്രമണത്തിനിരയായത്. ഐക്യരാഷ്ട്രസഭയുടേത് എന്നടയാളപ്പെടുത്തിയ വാഹനത്തിൽ സഞ്ചരിച്ചിട്ടും ഇസ്രായേൽ സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ ആദ്യമായാണ് ഒരു വിദേശി യുഎൻ പ്രവർത്തകൻ കൊല്ലപ്പെടുന്നത്. സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. സജീവ പോരാട്ട മേഖലയായി പ്രഖ്യാപിച്ച സ്ഥലത്താണ് സംഭവം നടന്നതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചത്. 190 ലധികം യുഎൻ പ്രവർത്തകരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്.
അപലപിച്ച് ഗുട്ടെറസ്
ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യു.എൻ ഉദ്യോഗസ്ഥർക്ക് നേരെയുള്ള എല്ലാ ആക്രമണങ്ങളെയും ഗുട്ടെറസ് അപലപിക്കുന്നുവെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് അറിയിച്ചു. പതിവ് ജോലിയുടെ ഭാഗമായാണ് സംഘാംഗങ്ങൾ പോയത്. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താൻ അവർ വിവിധ സ്ഥലങ്ങളിൽ പോകും. റാഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഉദ്യോഗസ്ഥർ. വിശദാംശങ്ങൾ ശേഖരിക്കുകയാണ്. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ ലഭിക്കും. യു.എൻ നടപടികൾ ആരംഭിച്ചു. കൊല്ലപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകും.
ഗാസയിലെ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ അടിയന്തര വെടിനിറുത്തലിനും എല്ലാ ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള അഭ്യർത്ഥന ഗുട്ടെറസ് ആവർത്തിച്ചു.