ആറുമാസം മുമ്പ് പാലുകാച്ചിയ വീടും അക്രമികൾ തകർത്തു

Thursday 16 May 2024 1:20 AM IST

വെള്ളറട:കണ്ണന്നൂരിൽ രാത്രി അഴിഞ്ഞാടിയ മൂന്നംഗ ഗുണ്ടാസംഘം ഡിസംബറിൽ പാലുകാച്ചിയ വീടും അടിച്ചു തകർത്തു. അബിന്റെയും ജിബിന്റെയും വീടിനു എതിർവശത്ത് താമസിക്കുന്ന ജയകുമാറിന്റെ വീടാണ് തകർത്തത്. അക്രമികളുടെ ബഹളം കേട്ടാണ് ജയകുമാർ പുറത്തിറങ്ങിയത്.വാളുമായി മതിൽ ചാടിയെത്തിയ പ്രതികൾ കേറിപ്പോടാ ഇല്ലെങ്കിൽ വെട്ടിപ്പിരുത്തുകളയുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് പാഞ്ഞടുത്തപ്പോൾ ഭാര്യ ലതയെയും കൂട്ടി ജയകുമാർ വീട് അകത്തു നിന്ന് പൂട്ടിയാണ് രക്ഷപ്പെട്ടത്. തുടർന്ന് സംഘം വീടിനു നേരെ പടക്കം എറിഞ്ഞു. ഗേറ്റും വീടിന്റെ ജനാലുകളും തകർത്തു. വീട്ടിലുണ്ടായിരുന്ന ബൈക്ക് തകർത്ത അക്രമികൾ വാഹനത്തിലുണ്ടായിരുന്ന പണവും കവർന്നെന്ന് ജയകുമാർ പറഞ്ഞു. കൂലിപ്പണിക്കാരനായ ജയകുമാർ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് വീടുവച്ചത്. ഡിസംബറിലായിരുന്നു ഗൃഹപ്രവേശം. അമ്പൂരിയിലെ മയക്കുമരുന്ന് കച്ചവടവും ഗുണ്ടാവിളയാട്ടവും അവസാനിപ്പിക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലരാജു ആവശ്യപ്പെട്ടു. അമ്പൂരിയിൽ മയക്കുമരുന്ന് മാഫിയ കടന്നുകയറി ആക്രമണം നടത്താൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ

നടപടിയില്ലാത്തതാണ് ഗുണ്ടാ ആക്രമണങ്ങൾക്ക് ഇടയാക്കുന്നതെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിനു പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് വെള്ളറട പൊലീസ് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.രക്ഷപ്പെട്ട പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Advertisement
Advertisement