രാജേഷിന്റെ ജീവൻ രക്ഷിക്കാൻ 19ന് നാട് കൈകോർക്കും
കുട്ടനാട് : ഇരുവൃക്കകളും തകരാറിലായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാംവാർഡ് മുണ്ടടി വീട്ടിൽ രാജേഷിന്റെ (46) വിദഗ്ദ്ധ ചികിത്സയ്ക്കായി 19ന് നാട് കൈകോർക്കും. എസ്.എൻ.ഡി.പി യോഗം 2349-ാം നമ്പർ
കണ്ണാടി കിഴക്ക്, 1193-ാം നമ്പർ കണ്ണാടി, 5-ാനമ്പർ പുളിങ്കുന്ന്, 6214 -ാം നമ്പർ പുളിങ്കുന്ന് ജ്യോതിർമയ എന്നീ ശാഖകളുടെയും ജീവൻ രക്ഷാസമിതിയുടെയും നേതൃത്വത്തിലാണ് ധനശേഖരണം.
ഏതാനും ദിവസം മുമ്പ് പാമ്പ് കടിയേറ്റതിനെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് രാജേഷിന്റെ ഇരുവൃക്കകളും തകരാറിലായത്. ഡയാലിസിസ് ഒന്നുകൊണ്ട് മാത്രമാണ് ജീവൻ നിലനിൽക്കുന്നത്. ചെറിയൊരു പെട്ടിക്കട നടത്തി ഉപജീവനം കണ്ടെത്തിയിരുന്ന രാജേഷിന് ഒരു ദിവസത്തെ ചികിത്സയ്ക്ക് മാത്രം പതിനായിരങ്ങൾ വേണ്ടിവരും. ഇതോടെയാണ് കണ്ണാടിയിലെ വിവിധ ശാഖകളുടെയും രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരുടെയും മറ്റ് സുമനസുകളുടെയും നേതൃത്വത്തിൽ ചികിത്സാസഹായം സ്വരൂപിക്കാനുള്ള ശ്രമം ആരംഭിച്ചത്.
പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് നീനുജോസഫ് രക്ഷാധികാരിയും എസ്.എൻ.ഡി.പി യോഗം 2349ാം നമ്പർ ശാഖാപ്രസിഡന്റ് എം.ആർ.സജീവ് കൺവീനറും ജോഷി കൊല്ലാറ ചെയർമാനും പുളിങ്കുന്ന് 5ാം വാർഡ് മെമ്പർ അമ്പിളി ടി. ജോസ് വൈസ് ചെയർമാനുമായുള്ള കമ്മിറ്റിയാണ് ധനസമാഹരത്തിന് നേതൃത്വം നൽകുന്നത്.