'ഞാൻ ആത്മഹത്യ ചെയ്യും' എന്നത് വെറും വാക്കല്ല
ആത്മഹത്യാ മുനമ്പിൽ ഡോക്ടർമാർ 2
ആത്മഹത്യ ചെയ്യുമെന്ന് നിവരവധിതവണ പറഞ്ഞിട്ടും ബന്ധുക്കൾ ഉൾപ്പെടെ ഗൗരവത്തിൽ എടുത്തില്ലെങ്കിൽ അതീവ അപകടം. മുറിവേറ്റയാളുടെ മുന്നറിയിപ്പുകൾ അവഗണിക്കപ്പെടുന്നത് ആത്മഹത്യയിലേക്കുള്ള വാതിൽ തുറക്കലാണ്. 'ഞാൻ ആത്മഹത്യ ചെയ്യും' എന്ന പറച്ചിലിനെ തമാശയായി കാണരുത്. ശരീരവേദന, തലവേദന, ദഹനക്കേട്, ശ്വസനപ്രശ്‌നം, മറവി തുടങ്ങിയവയായി മാനസിക അസ്വാസ്ഥ്യം പ്രതിഫലിക്കും. പരിശോധിച്ചാൽ ശാരീരികമായി കുഴപ്പമുണ്ടാകില്ല.
നേരിയ മാനസിക പ്രശ്‌നങ്ങളെ പലരും ഭ്രാന്തായി ചിത്രീകരിക്കാറുണ്ട്. സമൂഹത്തിന്റെ നിഷേധാത്മക സമീപനം കെണ്ടുതന്നെ പലരും തക്കസമയത്ത് ചികിത്സ തേടാറില്ല. പ്രത്യേകിച്ചും ഡോക്ടർമാർ. തനിക്ക് മനോരാേഗമുണ്ടെന്ന് മറ്റുള്ളവർ അറിഞ്ഞാൽ മോശമാകുമെന്നും ജോലിയെയും നിലനിൽപ്പിനെയും ബാധിക്കുമെന്നും അവർ ഭയക്കുന്നു. ഡോക്ടർമാർക്കിടയിൽ പോലും ഇത്തരം ചിന്തകളുള്ളതാണ് പ്രധാന വെല്ലുവിളി. ഇത് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ മെഡിക്കൽ അസോസയേഷൻ.
ഡോക്ടറായാലും 'രോഗിക്ക്' പലതരം സർട്ടിഫിക്കറ്റ്!
അയാൾ അഹങ്കാരിയാണ്, മൂഡിയാണ് എന്നൊക്കെയുള്ള 'സർട്ടിഫിക്കറ്റുകൾ' പലരും മനോരോഗികൾക്ക് നൽകാറുണ്ട്. ചിന്താകുലനാകുന്നതും മറ്റും രോഗലക്ഷണമാണെന്ന് പലരും മനസിലാക്കാറില്ല. ആത്മഹത്യാ ഭീഷണിയെ സാധാരണ പെരുമാറ്റത്തിന്റെ ഭാഗമായി കാണുന്നതും അപകടമാണ്. ചികിത്സിക്കുന്നതിന് പകരം 'അവനെ കല്യാണം കഴിപ്പിച്ചാൽ പ്രശ്‌നം തീരും', 'അവൾക്ക് കുഞ്ഞുണ്ടായാൽ എല്ലാം ശരിയാകും' എന്ന ഉപദേശങ്ങളും നന്നല്ല. മനോരോഗം ഭേദമാകില്ല, കുറേക്കാലം മരുന്ന് കഴിക്കണമെന്നതും തെറ്റിദ്ധാണയാണ്. വളരെ കുറച്ചുപേർക്കേ ദീർഘകാലം മരുന്ന് വേണ്ടൂ. ഭേദമാകാത്ത മറ്റ് രോഗങ്ങളോടുള്ളതിനെക്കാൾ മോശം സമീപനമാണ് മനോരോഗത്തോട്. മരുന്ന് രോഗിയെ ഉറക്കും, ജോലി ചെയ്യാനാകില്ല തുടങ്ങിയ തെറ്റിദ്ധാരണകളുമുണ്ട്. പ്രമേഹമോ ഹൃദ്രോഗമോ തിരിച്ചറിയാനുള്ളതുപോലെ ഭൗതിക പരശോധനകൾ മനോരോഗത്തിനില്ല.
മനോരോഗം
തലച്ചോറിലെ നേരിയ രാസവ്യതിയാനങ്ങളാണ് കാരണം. നാഡീവ്യൂഹങ്ങൾക്കിടയിൽ ആശയവിനിമയം നടക്കുന്നത് 'ന്യൂറോ ട്രാൻസ്മിറ്ററുകൾ' എന്ന തന്മാത്രകൾ വഴിയാണ്. സെറോടോണിൻ, നോറെപിനെഫ്രിൻ തുടങ്ങിയവ ഉദാഹരണം. ഇവയുടെ ശരിയായ അനുപാതം തെറ്റുമ്പോൾ മനോരോഗമുണ്ടാകുന്നു. ആത്മഹത്യ ചെയ്യുന്നവരിൽ 95 ശതമാനം പേർക്കും മാനോരോഗം കാണുന്നു. വിഷാദം 80 ശതമാനം പേരിൽ.
ചിന്താകുലനാകുന്നതും മറ്റും രോഗലക്ഷണമാണെന്ന് പലരും മനസിലാക്കാറില്ല. പ്രശ്‌നത്തിന്റെ ഉള്ളറയിലേക്ക് കടക്കാനുള്ള വാതിൽ ഇതോടെ അടയും.
- ഡോ. രാജീവ് ജയദേവൻ, ഐ.എം.എ റിസർച്ച് സെൽ ചെയർമാൻ
ലക്ഷണങ്ങൾ
ഉറക്കക്കുറവ്, ശാരീരിക വേദനകൾ
വിഷാദം, ജോലിയിൽ താത്പര്യക്കുറവ്
പങ്കാളിയെ സംശയിക്കൽ
ലൈംഗിക ശേഷിക്കുറവ്
ആത്മഹത്യാ ഭീഷണി
തകരാറിലാകുന്ന ബന്ധങ്ങൾ
അമിതമായ ഉടമസ്ഥതാ ബോധം
അന്തർമുഖത്വം, സ്വയം സംഭാഷണം
അമിതസംഭാഷണം
ദേശീയശരാശരി 12.4%
ആത്മഹത്യാ നിരക്ക് കേരളത്തിൽ 28.5%
2021ൽ 9549
2022ൽ 10162
വർദ്ധന 6.4%
(തുടരും)