40 അടിയിൽ കൂടുതലുള്ള പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ ബി.എം.സി
മുംബയ്: 40 അടിയിൽ കൂടുതലുള്ള പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ മുംബയ് കോർപ്പറേഷൻ നിർദ്ദേശം. കഴിഞ്ഞ ദിവസം
ഘാട്കോപ്പറിലുണ്ടായ അപകടത്തിനു പിന്നാലെയാണ് നടപടി. വലിയ ഹോർഡിംഗുകൾ നീക്കം ചെയ്യാൻ നോട്ടീസ് നൽകി.
ശക്തമായ മഴയിലും പൊടിക്കാറ്റിലും 120 അടിയിലധികം വലുപ്പത്തിലുളള ബോർഡ്
പെട്രോൾ പമ്പിന് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ 16 പേരാണ് മരിച്ചത്.
സംഭവത്തിൽ ബി.എം.സി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോർപ്പറേഷൻ കേസ് എടുക്കുകയും ചെയ്തു. പരസ്യ കമ്പനി ഉടമയ്ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുത്തത്. അനുമതികളില്ലാതെയാണ് കൂറ്റൻ പരസ്യ ബോർഡ് സ്ഥാപിച്ചതെന്നാണ് വിവരം. പരസ്യ ബോർഡ് വ്യക്തമായി കാണാനായി മരങ്ങൾ വെട്ടിയതായും ആരോപണം ഉയരുന്നുണ്ട്.
പൂനെയിലും
മുംബയിൽ ബോർഡ് മറിഞ്ഞുണ്ടായ അപകടത്തിന് പിന്നാലെ പൂനെയിലും സമാനസംഭവം. ശക്തമായ കാറ്റിൽ പൂനെയ്ക്കടുത്തുള്ള പിംപ്രി-ചിഞ്ച്വാഡിൽ ഒരു ഹോർഡിംഗ് തകർന്നുവീണു. പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് പുറത്തേക്കാണ് വീണത്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.